തിരുവനന്തപുരം: സിനിമാചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിര കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി ഭാരവാഹിയോഗത്തിലായിരുന്നു അധ്യക്ഷന്‍റെ വിമര്‍ശനം. നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ധനനികുതിയ്‌ക്കെതിരെ സമരം ശക്തമാക്കാന്‍ കെപിസിസി യോഗത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങള തീര്‍ക്കും. കൂടാതെ ബ്ലോക്ക് തലം മുതല്‍ പ്രതിഷേധം ശക്തമാക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ജോജു അഭിനയിക്കുന്ന കീടം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന പുത്തന്‍കുരിശ് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കാണ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. രാഹുല്‍ റെജി നായര്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് കീടം. ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. സിനിമാ സെറ്റുകളിലേക്കുള്ള മാര്‍ച്ച് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക പ്രതിപക്ഷനേതാവ് വിഡി സതീശന് കത്തയച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ