നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നിട്ടില്ല; മരം മുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

സംയുക്ത പരിശോധന നടത്തിയത് തമിഴ്‌നാട് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ്
മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം
മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷന്‍ ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറിക്ക് ഒരു വകുപ്പും തീരുമാനമെടുത്തിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മരം മുറിയില്‍ തീരുമാനമെടുക്കാന്‍ നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്നിട്ടില്ലെന്ന് ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചിരുന്നതായും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

സംയുക്ത പരിശോധന നടത്തിയത് തമിഴ്‌നാട് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരുമാണ്. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉണ്ടാക്കുക എന്നതല്ലാതെ മറ്റൊന്നും ജലവിഭവ വകുപ്പ് ആഗ്രഹിക്കുന്നില്ല. അതു തന്നെയാണ് ജല വിഭവ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിലപാട്. 

നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നുവെന്ന മന്ത്രി ശശീന്ദ്രന്റെ നിലപാടും മന്ത്രി റോഷി അഗസ്റ്റിന്‍ തള്ളി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം താന്‍ പരിശോധിച്ചു. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതിന്റെ രേഖയോ മിനിറ്റ്‌സോ ഇല്ല. ജലവിഭവ വകുപ്പിന്റേതായി ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ താല്‍പ്പര്യം ഹനിക്കുന്ന ഏതെങ്കിലും തീരുമാനം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ എടുത്താന്‍ കര്‍ശന നടപടി സ്വീകരിക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉണ്ടാക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതില്‍ മാറ്റമില്ല. അണക്കെട്ടിലെ റൂള്‍ കര്‍വ് 136 ആക്കണം. പുതിയ ഡാം നിര്‍മ്മിക്കുന്നതുവരെ നിലവിലെ ഡാം സംരക്ഷിച്ചു നിര്‍ത്തണമെന്നുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ല എന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്.  എന്താണ് തിരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. സഭയിൽ ഒന്ന് പറയുകയും എകെജി സെന്ററിന് മുന്നിൽ മറ്റൊന്ന് പറയുകയും ചെയ്ത ആളാണ് വനം മന്ത്രി. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com