തൃശൂർ: വിദേശത്ത് ജോലിയുള്ള യുവാവുമായി നിശ്ചയിച്ച വിവാഹം നടക്കാൻ കാലതാമസം നേരിട്ടതിനാൽ വധൂവരന്മാർ ഒരുമിക്കാതെയുള്ള ഓൺലൈൻ കല്യാണത്തിന് വേദിയായി രജിസ്ട്രാർ ഓഫിസ്. കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഓഫിസിലാണ് വരൻ വിദേശത്തിരുന്നും വധു നാട്ടിലിരുന്നും വിവാഹിതരായത്. ഹൈക്കോടതിയിൽ നിന്ന് നേടിയ പ്രത്യേക ഉത്തരവു പ്രകാരമായിരുന്നു വിവാഹം.
മാള സ്വദേശി വലിയപറമ്പ് ഇലഞ്ഞിക്കൽ പോൾസന്റെ മകൻ ജിതിനും ഒല്ലൂർ കല്ലൂക്കാരൻ റാഫി പോളിന്റെ മകൾ സെറിനും തമ്മിലുള്ള വിവാഹമാണ് രജിസ്റ്റർ ചെയ്തത്. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
ന്യൂസീലൻഡിൽ ഡിസൈൻ എൻജിനീയറായ ജിതിൻ ലോക്ഡൗൺ കാരണം നാട്ടിലേക്ക് വരാൻ വൈകിയതു മൂലമാണ് വീട്ടുകാർ ഹൈക്കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവു നേടിയത്. ജിതിൻ നാട്ടിലെത്തിയ ശേഷം ആചാരപ്രകാരം വിവാഹം നടത്തും. ജിതിനൊപ്പം വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിലാണ് സെറിൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ