ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഉണ്ട്; പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു: ആരോപണങ്ങള്‍ നിഷേധിച്ച് ശിശുക്ഷേമ സമിതി

മാതാപിതാക്കളുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ശിശുക്ഷേമ സമിതി
അനുപമയുടെ സമരം, ഷിജു ഖാന്‍
അനുപമയുടെ സമരം, ഷിജു ഖാന്‍
Updated on
1 min read


തിരുവനന്തപുരം: മാതാപിതാക്കളുടെ അറിവില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിവാദത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ശിശുക്ഷേമ സമിതി. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 

ശിശു ക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമിക്കുന്നത്. കുഞ്ഞുങ്ങളെ ദത്ത് നല്‍കാന്‍ സമിതിയിക്ക് ലൈസന്‍സ് ഉണ്ടെന്നും സമിതി പത്രക്കുറിപ്പില്‍ പറഞ്ഞു. 

'ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം,സ്‌പെഷ്യല്‍ അഡോപ്ഷന്‍ ഏജന്‍സിയ്ക്കുള്ള രജിസിട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (25/2017) സമിതിക്കുണ്ട്. 2020 ഡിസംബര്‍ 13 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന നിലവിലെ രജിസ്‌ട്രേഷന് 2022വരെ കാലാവധിയുണ്ട്. അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അവാസ്തവങ്ങളും അമാന്യമായ ആക്ഷേപങ്ങളും നിരത്തി ശിശുക്ഷേമ സമിതിയെ പൊതുജന മധ്യത്തില്‍ അപമാനിക്കുന്ന ശ്രമങ്ങളെ അപലപിക്കുന്നു'- സമിതി പത്രക്കുറിപ്പില്‍ പറയുന്നു. 

നേരത്തെ, ഷിജു ഖാന് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ലായെന്നും അനുപമ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച അനുപമയുടെ പേര് പരാമര്‍ശിക്കാതെയാണ് ശിശുക്ഷേമ സമിതി പത്രക്കുറിപ്പ ഇറക്കിയിരിക്കുന്നത്. 

ഡിഎന്‍എ പരിശോധന പുരോഗമിക്കുന്നു

അതേസമയം, കുഞ്ഞ് അനുപമയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കാനുള്ള ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. അനുപമുയുടേയും പങ്കാളി അജിത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നേളജിയില്‍ എത്തിയാണ് ഇരുവരും സാമ്പിളുകള്‍ നല്‍കിയത്. നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്. പരിശോധനാഫലം 48 മണിക്കൂറിനുള്ളില്‍ ലഭിക്കും.

അതേസമയം, ഡിഎന്‍എ പരിശോധനയിലും സംശയം പ്രകടിപ്പിച്ച് അനുപമ രംഗത്തെത്തി. തന്റെ കുഞ്ഞിന്റെ സാമ്പിള്‍ തന്നെയാണോ എടുത്തത് എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാമ്പിള്‍ ശേഖരിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നില്ല. ഫോട്ടോയെടുത്തിട്ടുണ്ടെന്നും അനുപമ പറഞ്ഞു.

എന്നാല്‍, ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന അനുപമയുടെ ആശങ്ക ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തള്ളി. നടപടിയുടൈ വീഡിയോ പകര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടി ക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, സമര പന്തലില്‍ അനുപമ തളര്‍ന്നുവീണിരുന്നു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com