ഇന്ന് വിജയ ദശമി; അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരാൻ കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം

ഇന്ന് വിജയ ദശമി; അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകരാൻ കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം
പ്രതീകാത്മക ചിത്രം/ ഫെയ്സ്ബുക്ക്
പ്രതീകാത്മക ചിത്രം/ ഫെയ്സ്ബുക്ക്

കൊച്ചി: ഒൻപത് ദിവസം നീണ്ട നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് പരിസമാപ്തി. വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കോവിഡ് രോഗ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളിൽ ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. ഇത്തവണയും വീടുകളിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. 

മൂകാംബികയിൽ 

കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങിൽ പങ്കെടുക്കാനനുവദിക്കൂ. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിൽ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്‌.  

ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളെ മാതാപിതാക്കൾ തന്നെയാണ് എഴുത്തിനിരുത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഇത്തവണ എഴുത്തിനിരുത്താനുള്ള സൗകര്യം. പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. 

തുഞ്ചൻപറമ്പിൽ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങില്ല

തിരൂർ തുഞ്ചൻപറമ്പിൽ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങില്ല. പകരം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് എംടി വാസുദേവൻ നായരുടെ ഡിജിറ്റൽ ഓപ്പോടു കൂടിയ സർട്ടിഫിക്കറ്റ് നൽകും. പാലക്കാട് കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലും ഇത്തവണയും എഴുത്തിനിരുത്തൽ ചടങ്ങുകൾ ഇല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com