

കോട്ടയം: വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്പെന്റ് ചെയ്തതിനെ തുടര്‍ന്ന് മേലധികാരികള്‍ക്കെതിരെ വിമര്‍ശനവുമായി കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍. റോഡിലും ബസിലും വെള്ളം കയറിയ സമയത്ത് യാത്രക്കാരന്‍ മൊബൈല്‍ പകര്‍ത്തിയ വീഡിയോ ജയദീപ് സെബാസ്റ്റ്യന്‍ പങ്കുവെച്ചു. താന്‍ ആത്മധൈര്യത്തോടെയാണ് പെരുമാറിയതെന്ന് കെഎസ്ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപ് പറഞ്ഞു.
ഞാന്‍ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാന്‍ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. യാത്രക്കാര്‍ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്.ഞാന്‍ എന്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കില്‍ യാത്രക്കാര്‍ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുകയെന്ന് സെബാസ്റ്റ്യന്‍ കുറിപ്പില്‍ പറയുന്നു
മുങ്ങിയ ബസില്‍ നിന്ന് യാത്രക്കാരെ നാട്ടുകാര്‍ പുറത്തെത്തിക്കുന്നതിന്റേയും എഞ്ചിന്‍ ഓഫായ വണ്ടി കയറ് കെട്ടി വലിച്ച് കരയ്ക്ക് എത്തിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ െ്രെഡവര്‍ ജയദീപിനെ ഗതാഗത വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാരോപിച്ചായിരുന്നു ഇത്. ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനേത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. അധികം വെള്ളമില്ലാതിരുന്ന റോഡിലൂടെ വണ്ടി മുന്നോട്ടെടുത്തപ്പോള്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം ഇരച്ചെത്തിയെന്നായിരുന്നു ജയദീപിന്റെ വിശദീകരണം.
തന്റെ വിശദീകരണം കാര്യമായെടുക്കാതെ ശിക്ഷാനടപടി സ്വീകരിച്ചതിനോടുള്ള രോഷം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ജയദീപ് പ്രകടിപ്പിക്കുന്നത്. സസ്‌പെന്‍ഷന്‍ സമയം പാട്ടുപാടിയും തബല വായിച്ചും കള്ള് ഷാപ്പില്‍ പോയും ചെലവഴിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പങ്കുവെച്ചു.
KSRTC യിലെ എന്നേ സസ്പെൻ്റ് ചെയ്ത കൊണാണ്ടൻമാർ അറിയാൻ
'കെഎസ്ആര്‍ടിസിയിലെ എന്നെ സസ്‌പെന്‍ഡ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്‍ഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ'-
'ഒരു നല്ല ഭക്തിഗാനത്തോടെ ഇന്നത്തെ കലാ പരിപാടികള്‍ തുടങ്ങാം. ശുഭദിനം.'
'ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ, ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി ടിഎസ് നമ്പര്‍ 50ല്‍ (കള്ള് ഷാപ്പ്) പോയി സുഖിച്ച് വിശ്രമിക്കട്ടെ.' ഫെയ്‌സ്ബുക്കില്‍ ജയന്റെ പോസ്റ്റ് ചെയ്ത ചിലകുറിപ്പുകള്‍ ഇങ്ങനെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates