കോട്ടയം: ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെന്നായിരുന്നു അവരുടെ വിശ്വാസം. വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുമ്പോഴും അത് കുഴപ്പമില്ലെന്ന് കരുതി. പക്ഷെ ഇപ്പോഴിവിടം ഒലിച്ചിറങ്ങുന്ന കണ്ണീർച്ചാല് പോലെയാണ്. കൂട്ടിക്കൽ കാവാലി ഒറ്റലാങ്കൽ മാർട്ടിന്റെ വീടിരുന്ന സ്ഥലത്ത് ഓർമ നിലനിർത്താൻ അധികമൊന്നും ബാക്കിയില്ല.
വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാർട്ടിന്റെ വീട്ടിലെത്തി അയൽവാസിയായ മുണ്ടയ്ക്കൽ അപ്പച്ചൻ അവരെ തന്റെ വീട്ടിലേക്ക് വിളിച്ചു. വീടിന് ഇരുവശത്തുംകൂടി ചുവന്ന വെള്ളം ഒഴുകുന്നത് കണ്ട് പന്തികേട് തോന്നി തത്‌കാലം മാറിനിൽക്കാൻ അദ്ദേഹം മാർട്ടിനോട് പറഞ്ഞു. ‘അത് കുഴപ്പമില്ല. ഇവിടെ അങ്ങനെ ഒന്നുമുണ്ടാകില്ലെ’ന്നായിരുന്നു മാർട്ടിന്റെ മറുപടി. അപ്പച്ചൻ നിർബന്ധിച്ചപ്പോൾ ഊണുകഴിഞ്ഞിട്ട് വരാമെന്നായി.
ഇടിവെട്ടുന്നതുപോലുള്ള ശബ്ദം
അത്രയുംനേരം ഇവിടെ ഇരിക്കേണ്ടെന്നു മാർട്ടിൻ പറഞ്ഞതനുസരിച്ച് അപ്പച്ചൻ സ്വന്തം വീട്ടിലേക്കുപോന്നു. പക്ഷെ വീടെത്തി അധികം കഴിഞ്ഞില്ല ഇടിവെട്ടുന്നതുപോലുള്ള ശബ്ദം കേട്ടു. താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ദൈവകൃപയാൽ ആണെന്നാണ് അപ്പച്ചൻ വിശ്വസിക്കുന്നത്.
ഞെട്ടൽ വിട്ടുമാറാതെ അയൽവാസികൾ
മാർട്ടിൻ, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിന് ഇരകളായത്. അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടൽ ഇനിയും അയൽവാസികളെ വിട്ടുമാറിയിട്ടില്ല. ആദ്യംകേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. പൊതുവേ, ഇവിടം ഉരുൾപൊട്ടാത്ത സ്ഥലമാണ്. വീട് വലിയ പൊക്കത്തിലുമല്ല. മലവെള്ളപ്പാച്ചിലിൽ വീട് ഒന്നാകെ ഒലിച്ചുപോയത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് പറയുകയാണ് മാർട്ടിന്റെ അയൽവാസിയായ ജോളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ