30 ദിവസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ചു വന്നില്ല; ദത്ത് നിയമപ്രകാരമെന്ന് മന്ത്രി; ദുരഭിമാന കുറ്റകൃത്യമെന്ന് പ്രതിപക്ഷം

ശിശുക്ഷേമസമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണ്.
നിയമസഭയില്‍ മറുപടി പറയുന്ന വീണാ ജോര്‍ജ്‌
നിയമസഭയില്‍ മറുപടി പറയുന്ന വീണാ ജോര്‍ജ്‌


തിരുവനന്തപുരം:  അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്. ശിശുക്ഷേമസമിതിയില്‍ ലഭിക്കുന്ന കുഞ്ഞിനെ മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണ്. ഈ കുഞ്ഞിനെ അന്വേഷിച്ച് ആരും എത്തിയില്ലെന്ന് വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

കുഞ്ഞ് അനുപമയുടെതാണോയെന്ന് അറിയില്ലെന്ന് വീണാ ജോര്‍ജ്‌
 

കിട്ടിയവിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാ നിയമപരമായാണ് ചെയ്തത്. ഒക്ടോബര്‍ 23ന് രണ്ട് കുഞ്ഞുങ്ങളെ ലഭിച്ചു. അത് കൃത്യമായി ശിശുക്ഷേമസമതി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിനെ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച് മുപ്പത് ദിവസം കഴിഞ്ഞ് ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ ദത്ത് നല്‍കാവുന്നതാണ്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ദത്ത് നല്‍കിയത്. ഒരു കുഞ്ഞിനെ രാത്രിയും ഒരു കുഞ്ഞിനെ പകലുമാണ് ലഭിച്ചത്. ഒക്ടോബര്‍ 23ന് ലഭിച്ച ഒരു കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അത് അനുപമയുടെ കുഞ്ഞ് അല്ലെന്ന് തെളിഞ്ഞു. മറ്റൊരുകുഞ്ഞിനെയാണ് നടപടികമ്രങ്ങള്‍ പാലിച്ച് ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത്. ഈ കുഞ്ഞ് ഇപ്പോഴും അനുപമയുടെതാണോയെന്ന് അറിയില്ല. അമ്മ തന്നെ കൊണ്ടുവന്നില്ലെങ്കില്‍ ഉപേക്ഷിച്ചതായി കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാശിശുക്ഷേമ സമിതി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കേസ് നടപടികള്‍ കോടതിയില്‍ പുരോഗമിക്കുകയാണെന്നും അതുുകൊണ്ട് തന്നെ ഈ വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

കെവിന്‍ കേസിന് സമാനമെന്ന് കെകെ രമ
 

ഇത് കേരളം കണ്ട ഏറ്റവും ഹീനകരമായ കുറ്റകൃത്യമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെകെ രമ പറഞ്ഞു. കെവിന്റെ കേസിന് സമാനമായ ദുരഭിമാനക്കേസാണിത്. കുഞ്ഞിനെ അമ്മയില്‍ നിന്ന് എടുത്തുമാറ്റി. ആറ് മാസം കഴിഞ്ഞിട്ടും കേസ് എടുത്തില്ല. കുറ്റവാളി എന്ന്് ആരോപിക്കപ്പെടുന്ന വ്യക്തി ഇഷ്ടം പോലെ വിഹരിക്കുന്നു. അവരുടെ രാഷ്ട്രീയ സംവിധാനത്തില്‍ ഭരണസംവിധാനം നട്ടെല്ല് വളഞ്ഞുനില്‍ക്കുന്നു. ആറ് മാസം കഴിഞ്ഞിട്ടും കേസില്‍ എഫ്‌ഐആര്‍ പോലും ഇട്ടിട്ടില്ല. എന്നിട്ട് സര്‍ക്കാര്‍ ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നാണ് പറയുന്നത്. ഇവിടെ സാധാരാണക്കാരന് എങ്ങനെ നീതി ലഭിക്കുമെന്നും കെകെ രമ ചോദിച്ചു.

അടിയന്തപ്രമേയം അവതരിപ്പിക്കാന്‍ പത്ത് മിനിറ്റ് സമയമാണ് സ്പീക്കര്‍ അനുവദിച്ചത്. അവതരണം പതിനൊന്ന് മിനിറ്റ് ആയപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇത് സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളും വൈകാരിക പ്രശ്‌നങ്ങളുമടങ്ങിയ വിഷയമായതുകൊണ്ട് സഭാതലത്തില്‍ ചര്‍ച്ചചെയ്യുന്നത് ഉചിതമായിരിക്കില്ലെന്ന ആമുഖത്തോടെയാണ് സ്പീക്കര്‍ നോട്ടീസിന് അനുമതി നല്‍കിയത്. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com