ജോസ് കെ മാണിയുടെ ഒഴിവില്‍ തെരഞ്ഞെടുപ്പ്; രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന് 

നവംബര്‍ 16 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി
ജോസ് കെ മാണി മന്ത്രി റോഷി അഗസ്റ്റിനൊപ്പം, ഫയല്‍
ജോസ് കെ മാണി മന്ത്രി റോഷി അഗസ്റ്റിനൊപ്പം, ഫയല്‍

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി രാജിവെച്ച് ഒഴിഞ്ഞ രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 29ന് തെരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്. നവംബര്‍ 16 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി. നവംബര്‍ 17ന് സൂക്ഷ്മ പരിശോധന. 22 വരെ പത്രിക പിന്‍വലിക്കാം.

കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ മാണി രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു രാജി. തെരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നിരുന്നു. പാലയില്‍ മാണി സി കാപ്പനെതിരെ മത്സരിച്ച ജോസ് കെ മാണി പരാജയപ്പെടുകയായിരുന്നു.

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് 

ജോസ് കെ മാണി രാജിവച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മിഷനോടു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, വി ആര്‍ സുനില്‍ കുമാര്‍, ജോബ് മൈക്കിള്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാനിരിക്കേയാണ് ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം വന്നത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ നടത്തിയിട്ടും രാജ്യസഭാ സീറ്റിലേക്കുള്ള ഒഴിവു നികത്താന്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ കമ്മിഷന്‍ തീരുമാനമെടുത്തില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഒമ്പത് എംഎല്‍എമാര്‍ ചേര്‍ന്ന് സ്പീക്കര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com