മുല്ലപ്പെരിയാർ ജലനിരപ്പിൽ നേരിയ കുറവ്; 138.85 അടിയായി; മന്ത്രിമാർ ഇന്ന് അണക്കെട്ട് സന്ദർശിക്കും

സ്പിൽവേ വഴി കടുതൽ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്
മുല്ലപ്പെരിയാർ അണക്കെട്ട് /ട്വിറ്റര്‍
മുല്ലപ്പെരിയാർ അണക്കെട്ട് /ട്വിറ്റര്‍

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 138.95 അടി ആയിരുന്ന ജലനിരപ്പ് 138.85 അടിയിലേക്ക് താഴ്ന്നു. ആറു ഷട്ടറുകൾ തുറന്ന്  സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ഇന്ന് രാത്രി വരെ  അണക്കെട്ടിലെ അപ്പർ റൂൾ കർവ് 138 അടിയാണ്. 

പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു
 

ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്.  സ്പിൽവേ വഴി കടുതൽ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരും തേക്കടിയിൽ ക്യാമ്പ് ചെയ്താണ് സ്ഥിതി​ഗതികൾ വിലയിരുത്തുന്നുണ്ട്. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദും ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും.

മന്ത്രിമാർ ഇന്ന് അണക്കെട്ട് സന്ദർശിക്കും

അതേസമയം മുല്ലപ്പെരിയാറിൽ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി ഇന്നലെ വൈകിട്ടോടെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നിരുന്നു. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകൾക്ക് പുറമെയാണ് ശനിയാഴ്ച വൈകിട്ട് മൂന്നെണ്ണം കൂടി തുറന്നത്. ഇതോടെ ആകെ ആറ് ഷട്ടറുകളിലൂടെ ഡാമിൽ നിന്നും  2974 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 

ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാതെ ജലനിരപ്പ് താഴ്ത്താനാവില്ലെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com