അച്ഛനും അമ്മയും ആശുപത്രിയില്‍, കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തു; പൂട്ട് പൊളിച്ച് എംഎല്‍എയും നാട്ടുകാരും

അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോ​ഗസ്ഥർ
അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിക്കുന്ന എംഎല്‍എ/വീഡിയോ ദൃശ്യം
അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിക്കുന്ന എംഎല്‍എ/വീഡിയോ ദൃശ്യം


മുവാറ്റുപുഴ: അച്ഛനും അമ്മയും ആശുപത്രിയിലായിരിക്കെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോ​ഗസ്ഥർ. ബാങ്ക് ഉദ്യോ​ഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് മാത്യു കുഴൽനാടൻ എംഎൽഎയും നാട്ടുകാരും ചേർന്ന് പൂട്ട് പൊളിച്ച് കുട്ടികളെ വീടിനുള്ളിലാക്കി. 

ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെയാണ് ബാങ്ക് ഉദ്യോ​ഗസ്ഥർ വീട് ജപ്തി ചെയ്തത്. അർബൻ ബാങ്കിന്റേതാണ് നടപടി. പണം അടയ്ക്കാൻ കുടുംബത്തിന് സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടു.

1 ലക്ഷം രൂപയാണ് അർബൻ ബാങ്കിൽ നിന്നും ലോൺ എടുത്തത്

പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപയാണ് അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തത്. എന്നാൽ അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. 

കഴിഞ്ഞ അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത നാല് മക്കൾ മാത്രമായിരുന്നു വീട്ടിൽ. വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എംഎൽഎയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. എന്നാൽ എംഎൽഎയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com