സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു; മൂന്നാമത്തെ 'ഉരസല്‍'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 04:29 PM  |  

Last Updated: 12th April 2022 04:29 PM  |   A+A-   |  

ksrtc_swift_bus

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഉദ്ഘാടനം/എക്‌സ്പ്രസ് ഫോട്ടോ

 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ കന്നി സര്‍വീസിനിടെ മൂന്നാമതും അപടകത്തില്‍പ്പെട്ടു. മലപ്പുറത്തുവെച്ച് സ്വകാര്യ ബസുമായി ഉരസിയാണ് പുതിയ അപകടം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടം നടന്നത്. അപകടത്തില്‍ ബസിന്റെ ഒരു ഭാഗത്തെ പെയിന്റ് മൊത്തത്തില്‍ ഇളകി. 

തിരുവനന്തപുരം കല്ലമ്പലത്തില്‍ വെച്ചും കോഴിക്കോട് ബസ് സ്റ്റാന്റില്‍ വെച്ചുമാണ് ആദ്യ രണ്ട് അപകടങ്ങള്‍ നടന്നത്. ആദ്യ അപകടം തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമായിരുന്നു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സെമി സ്ലീപ്പര്‍ ബസ്,ലോറിയുമായി ഉരസിയായിരുന്നു അപകടം. അപകടത്തില്‍ സൈഡ് മിറര്‍ തകരുകയും ചെയ്തു. ഏകദേശം 35000 രൂപ വിലവരുന്ന സൈഡ് മിററാണ് ഇളകിപോയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ മറ്റൊരു മിറര്‍ ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. പിന്നീട് കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായി ഉരസിയും ബസിന്റെ സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം കേടുപാടുണ്ടായി.

കഴിഞ്ഞദിവസം വൈകിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎസ്ആര്‍ടിസിയുടെ പുതിയ സ്വിഫ്റ്റ് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ആദ്യ യാത്രയില്‍ തന്നെ അപകടമുണ്ടായതിന് പിന്നില്‍ ദുരുഹൂതയുണ്ടെന്നാണ് കെഎസ്ആര്‍ടിസി സംശയിക്കുന്നത്. അപകടം മനപ്പൂര്‍വം സൃഷ്ടിച്ചതാണോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഡിജിപിക്ക് കത്ത് നല്‍കും. അപകടം വരുത്തിയ ലോറി പിടിച്ചെടുക്കണമെന്നും ഡ്രൈവറെ കസ്റ്റഡിയിലെടുക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെടും.

ബസുകളെ കട്ടപ്പുറത്താക്കി സ്വിഫ്റ്റ് സര്‍വീസിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടം എന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ സംശയിക്കുന്നത്. ഇതിനുമുമ്പും കെഎസ്ആര്‍ടിസി പുതുതായി ഒരു സര്‍വീസ് ആരംഭിച്ചാല്‍ ആ ബസുകള്‍ പലതും അപകടത്തില്‍പ്പെടുന്ന സാഹചഹര്യമുണ്ടായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അപകടത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം വയനാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, നാലുവയസുകാരന് ഗുരുതര പരിക്ക് 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ