തൊടുപുഴ പീഡനക്കേസ്: പതിനേഴുകാരിയുടെ അമ്മ അറസ്റ്റില്‍, പീഡനം മാതാവിന്റെ അറിവോടെ

പതിനഞ്ചു വയസ്സു മുതല്‍ കുട്ടി പീഡനത്തിന് ഇരയായി. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: തൊടുപുഴയില്‍ പതിനേഴുകാരിയെ പതിനഞ്ചുപേര്‍ പീഡിപ്പിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പീഡനം അമ്മയുടെ അറിവോടെയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ആശുപത്രിയിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 15  പേര്‍ പീഡിപ്പിച്ചു എന്നാണ് കേസ്.

പതിനഞ്ചു വയസ്സു മുതല്‍ കുട്ടി പീഡനത്തിന് ഇരയായി. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് മുഖ്യപ്രതി. ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നു.സംഭവത്തില്‍ ബേബി അടക്കം ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് എഫ്ഐആര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാമൂഹികവും സാമ്പത്തികവുമായി പരിതാപകരമായ അവസ്ഥയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിക്ക് അച്ഛനില്ല. അമ്മയും മുത്തശ്ശിയുമാണുള്ളത്. കുട്ടിയുടെ സാഹചര്യം മനസ്സിലാക്കിയ ബേബി ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും, മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

അതിനിടെ, പെണ്‍കുട്ടിയെ രണ്ടു കൊല്ലം മുമ്പ് വിവാഹം കഴിപ്പിക്കാനും ശ്രമം നടന്നു. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ വെച്ച് ഡ്രൈവറായ ഒരാളുമായി വിവാഹം നടത്താനാണ് ശ്രമിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടാണ് വിവാഹം തടഞ്ഞത്.

പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഒരു വര്‍ഷത്തോളം കുട്ടിയെപ്പറ്റി അന്വേഷിച്ചിരുന്നു. തുടര്‍ന്ന് കമ്മിറ്റിയുടെ ശ്രദ്ധമാറിയതോടെയാണ് ഇടനിലക്കാരന്‍ ബേബി കുട്ടിയെ ചൂഷണത്തിന് ഇരയാക്കുന്നത്. കേസില്‍ ബേബിയെക്കൂടാതെ, പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ചി സ്വദേശി തങ്കച്ചന്‍, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com