ഭക്തിസാന്ദ്രം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ- വീഡിയോ 

പ്രാര്‍ഥന മുഖരിതമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസിദ്ധമായ ഇല്ലം നിറ ചടങ്ങ് നടന്നു
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങിന്റെ ദൃശ്യം
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങിന്റെ ദൃശ്യം

തൃശൂര്‍: പ്രാര്‍ഥന മുഖരിതമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസിദ്ധമായ ഇല്ലം നിറ ചടങ്ങ് നടന്നു. ഇന്ന്  രാവിലെ 9.18-നും, 11.18-നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങ്. പുന്നെല്ലിന്റെ കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നതാണ് ഇല്ലം നിറ.

പൂജിച്ച കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. ഇല്ലം നിറ ചടങ്ങ് നടക്കുന്നതിനാല്‍ രാവിലെ 8.15 മുതല്‍ ഭക്തര്‍ക്ക് നാലമ്പല പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍നിന്നും ശാന്തിയേറ്റ കീഴ്ശാന്തിമാര്‍ കതിര്‍കറ്റകള്‍ തലചുമടായി ചുറ്റമ്പലം വലംവെച്ച് നാലമ്പലത്തിലേയ്ക്ക് എഴുന്നെള്ളിച്ചു. 

നാലമ്പലത്തിനകത്തെ നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് ക്ഷേത്രം മേല്‍ശാന്തി കതിര്‍കറ്റകളില്‍ ലക്ഷ്മീപൂജ നടത്തി ഭഗവാന്റെ ശ്രീലകത്ത് ചാര്‍ത്തുന്നതോടെയാണ് ചടങ്ങിന് പരിസമാപ്തിയാകുന്നത്.  തുടര്‍ന്ന് ഉപദേവന്മാരുടെ ശ്രീകോവിലുകളിലും നിറ നടത്തും. ഭഗവാന്റെ ശ്രീലകത്ത് നിറകഴിഞ്ഞാല്‍ തീര്‍ഥകുളത്തിന്റെ വടക്കുഭാഗത്തുള്ള ഫ്ലൈ ഓവര്‍ വഴി പ്രവേശിക്കുന്ന ഭക്തര്‍ക്ക്, ഭഗവാന് പൂജചെയ്ത നെല്‍കതിര്‍ പ്രസാദമായി നല്‍കും. 

പതിവുകള്‍ തെറ്റിയ്ക്കാതെ ഈ വര്‍ഷവും ആലാട്ട് കുടുംബം ഗുരുവായൂരപ്പന്റെ ഇല്ലംനിറയ്ക്കാവശ്യമായ കതിര്‍കറ്റകളുമായി ഇന്ന് ക്ഷേത്ര തിരുമുറ്റത്തെത്തി. ആലാട്ട് കുടുംബത്തിലെ ഇളം തലമുറക്കാരാണ് 210-കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ചത്. 51-കറ്റകള്‍ വേലപ്പന്റെ കുടുംബത്തിന്റെ വകയായും, ബാക്കിവരുന്ന 151-കറ്റകള്‍ അവകാശികളായ മനയം, അഴീക്കല്‍ കുടുംബാംഗങ്ങളുടെ വഴിപാടുമാണ്. ഇതുകൂടാതെ ഭക്തര്‍ വഴിപാടായും ക്ഷേത്രത്തിലേയ്ക്ക് കറ്റകളെത്തിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ തൃപ്പുത്തരി  ആഘോഷം സെപ്തംബര്‍ 3നാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com