നാട്ടുവൈദ്യന്റെ കൊലപാതകം: ഷൈബിനെ സഹായിച്ച 'പൊലീസ് ബുദ്ധി' കീഴടങ്ങി

നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്‌ഐ സുന്ദരന്‍ സുകുമാരന്‍ കോടതിയില്‍ കീഴടങ്ങി
ഷൈബിന്‍ അഷ്‌റഫ്‌
ഷൈബിന്‍ അഷ്‌റഫ്‌

മലപ്പുറം: നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്‌ഐ സുന്ദരന്‍ സുകുമാരന്‍ കോടതിയില്‍ കീഴടങ്ങി. മുട്ടം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 

ഷൈബിന്റെ എല്ലാ ഇടപാടുകളിലും സഹായിയും നിയമോപദേശകനുമായിരുന്നു സുന്ദരന്‍ എന്നാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍ നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു.തെളിവുകള്‍ നശിപ്പിക്കാനുള്‍പ്പെടെ മുഖ്യ പ്രതിയെ സഹായിച്ച പൊലീസ് ബുദ്ധി സുന്ദരന്റേതാണെന്നു തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചത്. 

ഷൈബിന്‍ അറസ്റ്റിലായതോടെ ഒളിവില്‍ പോയ സുന്ദരന്‍, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. സുന്ദരന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ പൊലീസ് നടത്തിയ അന്വേഷണങ്ങളെല്ലാം വഴിമുട്ടിയിരുന്നു. മൂന്നു മാസമായി പെന്‍ഷന്‍ പോലും അക്കൗണ്ടില്‍നിന്നും പിന്‍വലിച്ചിരുന്നില്ല. സുന്ദരനെ അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്ന് മംഗലാപുരത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് മുട്ടം കോടതിയില്‍ കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

മംഗലാപുരത്ത് ഇയാളുടെ മകന്‍ ജോലി ചെയ്യുന്നുണ്ടെന്നും മകനുമായി അടുപ്പം സൂക്ഷിക്കുന്നുണ്ട് എന്നും അറിഞ്ഞാണ് പൊലീസ് അവിടെയെത്തിയത്. എന്നാല്‍ ഇന്നലെ മകന്‍ ഇവിടുത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കെന്നു പറഞ്ഞു മടങ്ങിയതായി പരിസരവാസികള്‍ അറിയിക്കുകയായിരുന്നു. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ കീഴടങ്ങല്‍.

ഷൈബിന്റെ വിദേശത്തുള്ള ബിസിനസില്‍ ജീവനക്കാരുടെ മേല്‍നോട്ടം വഹിച്ചിരുന്നത് മുന്‍പ് എസ്‌ഐ ആയിരുന്ന സുന്ദരനായിരുന്നു. ഇയാള്‍ ലീവെടുത്തു വിദേശത്തു പോയി ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് റിട്ടയര്‍ ആകുന്നതിനു മുന്‍പു ജോലിയില്‍ തിരികെ പ്രവേശിച്ച് കാലാവധി പൂര്‍ത്തിയാക്കി. അതിനുശേഷം വീണ്ടും വിദേശത്ത് ഷൈബിന്റെ സഹായിയായി കൂടിയെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com