തിരുവനന്തപുരം: എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. 'ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കേണ്ടത് നമ്മുടെ കടമയാണ്.
സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ ' എന്ന് ഗവര്‍ണര്‍ ആശംസിച്ചു.
നിയമസഭയില്‍ വിപുലമായ ആഘോഷം
തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് ദേശീയ പതാക ഉയര്‍ത്തും, തുടര്‍ന്ന് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. ബി ആര്‍ അംബേദ്ക്കര്‍, കെ ആര്‍. നാരായണന്‍ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും.
തുടര്‍ന്ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, നിയമസഭാ സെക്രട്ടറി എന്നിവര്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. തുടര്‍ന്ന് നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനാലാപനവും സാംസ്‌കാരികപരിപാടികളും ഉണ്ടായിരിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ ആസാദി കാ അമൃത് മഹോത്സവ്; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പതാക കൈമാറി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ