'അതു ബോഡി ഷെയ്മിങ്'; വിഎന്‍ വാസവന്റെ പരാമര്‍ശം സഭാ രേഖയില്‍നിന്നു നീക്കി, മന്ത്രിതന്നെ ആവശ്യപ്പെട്ടെന്നു സ്പീക്കര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 04:34 PM  |  

Last Updated: 12th December 2022 04:34 PM  |   A+A-   |  

vasavan

വിഎന്‍ വാസവന്‍ നിയമസഭയില്‍ പ്രസംഗിക്കുന്നു/വിഡിയോ ദൃശ്യം

 

തിരുവന്തപുരം: കോണ്‍ഗ്രസിനെ അമിതാഭ് ബച്ചനുമായും ഇന്ദ്രന്‍സുമായും താരതമ്യം ചെയ്ത് മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം സഭാ രേഖകളില്‍നിന്നു നീക്കി. മന്ത്രി തന്നെ ആവശ്യപ്പെട്ടതു പ്രകാരമാണ് പരാമര്‍ശം നീക്കുന്നതെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു.

മന്ത്രിയുടെ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബോഡി ഷെയ്മിങ് ആണ് മന്ത്രി നടത്തിയതെന്നും രാഷ്ട്രീയ ശരിയില്ലായ്മ അതിലുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടാവാന്‍ പാടില്ലായിരുന്നെന്ന് സതീശന്‍ പറഞ്ഞു. തുടര്‍ന്നാണ്, മന്ത്രി തന്നെ ഇതു നീക്കം അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞത്. 

സഹകരണവകുപ്പുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചയ്ക്കിടയിലാണ് വിഎന്‍ വാസവന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലേക്ക് എത്തിയെന്നാണ് മന്ത്രി പ്രസംഗിച്ചത്. കോണ്‍ഗ്രസ് രാജസ്ഥാനിലും ഛത്തീസ് ഗഢിലും ഹിമാചല്‍ പ്രദശിലും മാത്രമായി ചുരുങ്ങി. ഹിമാചലില്‍ ജയിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതികേട് എന്ന് വാസവന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നം ഇതാണ്. പണ്ട് മാടവന എഴുതിയ കോളമാണ് ഓര്‍മവരുന്നത്. ലോക മലയാളി സമ്മേളനം അമേരിക്കയില്‍ നടക്കുകയാണ്. അതിനായി കേരളത്തില്‍ നിന്ന് ഞണ്ടിനെ കണ്ടെയ്‌നറിലാക്കി കപ്പലില്‍ കൊണ്ടുപോകുകയാണ്. കണ്ടെയ്‌നര്‍ നടുക്കടലില്‍ എത്തിയപ്പോള്‍ ഇതിന്റെ അടപ്പ് തുറന്നുപോയി. ഇതോടെ കപ്പലിലുള്ളവര്‍ ഭയപ്പെട്ട് ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മലയാളിയായ കപ്പിത്താന്‍ പറഞ്ഞു. ആരും ഭയപ്പെടേണ്ട. ഞണ്ട് പുറത്തുവരില്ല. മലയാളികളാണ് മുഴുവന്‍ ഞണ്ടും.

അതിന്റെ അര്‍ഥം മുകളിലോട്ട് കയറുന്നവരെ മുഴുവന്‍ ഓരോന്നായി താഴോട്ട് വലിച്ചുകൊണ്ടിരിക്കുകയാണ്. ഗെലോട്ട് മുന്നോട്ട് പോയാല്‍ സച്ചിന്‍ വലിക്കും. ചെന്നിത്തല മുന്നോട്ട് പോയാല്‍ ആര് വലിക്കുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ. അതുപോല തരൂര്‍ വലിയുമായി വരുന്നു. ഒരെണ്ണവും മുകളിലോട്ട് പോകില്ല. നിങ്ങള്‍ക്ക് എങ്ങനെ നാട് നന്നാക്കാനാകും. അവനാന്റെ താടി താങ്ങാനാവാത്താവന്‍ മറ്റുള്ളോരുടെ അങ്ങാടി എങ്ങനെ താങ്ങുമെന്നും വാസവന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പിന് എതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ