ഓർമശക്തിയും സംസാരശേഷിയും പൂർണമായും വീണ്ടെടുത്തു; വാവ സുരേഷിനെ ഐസിയുവിൽ നിന്നും മാറ്റി

ഡോക്ടർമാരോടും ആരോ​ഗ്യപ്രവർത്തകരോടും വാവ സുരേഷ് സംസാരിച്ചു
വാവ സുരേഷ്/ ഫെയ്സ്ബുക്ക്
വാവ സുരേഷ്/ ഫെയ്സ്ബുക്ക്

കോട്ടയം: മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോ​ഗ്യനിലയിൽ ഏറെ പുരോ​ഗതി. സുരേഷിനെ ഐസിയുവിൽ നിന്നും മാറ്റി. രാവിലെ മെഡിക്കൽ ബോർഡ് യോ​ഗം ചേർന്നശേഷമാണ് ഐസിയുവിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. ഓർമശക്തിയും സംസാരശേഷിയും സുരേഷ് പൂർണമായും വീണ്ടെടുത്തതായും കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു. 

സുരേഷിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിക്കാനാണ് ആലോചിക്കുന്നത്. ഡോക്ടർമാരോടും ആരോ​ഗ്യപ്രവർത്തകരോടും വാവ സുരേഷ് സംസാരിച്ചു. സ്വന്തമായി ശ്വാസമെടുക്കുന്നുണ്ട്. ദ്രവരൂപത്തിൽ ആഹാരം കഴിക്കുന്നതായും ആരോ​ഗ്യപ്രവർത്തകർ അറിയിച്ചു. ആന്റിബയോട്ടിക്കുകൾ തുടരും. വിഷം ഉള്ളിൽ ചെന്നതിന്റെ റിയാക്ഷൻ ശരീരത്തിൽ കാര്യമായില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. 

കഴിഞ്ഞദിവസം സുരേഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. കഴിഞ്ഞദിവസം ബോധം വന്നയുടനെ 'ദൈവമേ' എന്നാണ് ആദ്യം ഉച്ചരിച്ചത്. പിന്നീട് ഡോക്ടർ പേര് ചോദിച്ചപ്പോൾ സുരേഷ് എന്ന് മറുപടി നൽകി. തിങ്കളാഴ്ചയാണ് വാവ സുരേഷിനെ മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലെത്തിച്ചത്. കോട്ടയം, കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയിൽ പാമ്പു കടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com