വന്ദേഭാരത് ബദലല്ല; കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണം; സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ല; കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രി

നിര്‍ബന്ധബുദ്ധിയുടെയോ വാശിയുടെയോ പ്രശ്നമല്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണം.
പിണറായി വിജയന്‍
പിണറായി വിജയന്‍

ദുബായ്: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ബന്ധബുദ്ധിയുടെയോ വാശിയുടെയോ പ്രശ്്‌നമല്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ഉണ്ടാകണം. ചിലര്‍ കാര്യമറിയാതെ വിമര്‍ശിക്കുന്നു. ചിലര്‍ക്ക് മറ്റുചില ഉദ്ദേശ്യമുണ്ടെന്നും പിണറായി പറഞ്ഞു.

ദുബായിൽ പ്രവാസി മലയാളി സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സിൽവർലൈൻ വേഗപാതയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയതിനു ശേഷം ആദ്യമാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായും അന്തിമ അനുമതി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി

സില്‍വര്‍ ലൈന്‍ വേണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് യോജിച്ചതല്ല. ഇക്കാര്യം മെട്രോമാന്‍ ഇ ശ്രീധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭുമി ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഇന്നലെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അശ്വതി വൈഷ്ണവിന്റെ പ്രതികരണം. അന്തിമ സര്‍വെ നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ലെന്നും പദ്ധതിയുടെ ഗൗരവതരമായ സാങ്കേതിക പിഴവുകള്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതായും റെയില്‍വെ മന്ത്രി വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ റെയില്‍വെ മന്ത്രിയെ കണ്ടത്.  കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായത്. സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വലിയതോതില്‍ ഉയര്‍ന്ന പ്രതിഷേധം ബിജെപി നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തടുത്തുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com