ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, സ്‌കൂളുകളില്‍ വൈകിട്ടുവരെ ക്ലാസുകള്‍; സംസ്ഥാനം സാധാരണ നിലയിലേക്ക് 

സ്‌കൂളുകളില്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സാധാരണ നിലയില്‍ വൈകിട്ടുവരെയായിരിക്കും ക്ലാസുകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളില്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഈ മാസം 28 മുതല്‍ ക്ലാസുകള്‍ സാധാരണ നിലയില്‍ വൈകിട്ടുവരെയാക്കും. പരീക്ഷയ്ക്കു മുമ്പായി പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കുന്നതു ലക്ഷ്യമിട്ടാണ് നടപടി. ഇതിനായി തയാറെടുപ്പു നടത്താന്‍ യോഗം വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കി. ക്ലാസുകള്‍ പുനരാരംഭിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കും.

സംസ്ഥാനത്ത് കോളജ് ക്ലാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ കോവിഡ് മൂന്നാം തരംഗത്തിലും നിര്‍ത്തിവച്ചിരുന്നില്ല. ഈ ക്ലാസുകളില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വൈകുന്നേരം വരെയാണ് പഠനം.

കോവിഡ് വ്യാപനത്തില്‍ കുറവു വന്നെന്നു വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ യോഗത്തില്‍ ധാരണയായത്. ഉത്സവങ്ങളില്‍ കൂടുതല്‍ പേര്‍ക്കു പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയും മാരാമണ്‍ കണ്‍വന്‍ഷനും നടത്തുന്നതു സംബന്ധിച്ച് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com