നിയമസഭാ സമ്മേളനം 18മുതല്‍, എയര്‍ ഇന്ത്യയുടെ ഭൂമിയും കെട്ടിടങ്ങളും വാങ്ങും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 

ഫെബ്രുവരി 18 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: ഫെബ്രുവരി 18 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റു തീരുമാനങ്ങള്‍:

കരട് മാര്‍ഗരേഖ അംഗീകരിച്ചു

നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന കരട് മാര്‍ഗ രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

തസ്തികള്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 24 ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാല് വീതവും കോട്ടയം, 
തൃശൂര്‍, മഞ്ചേരി, എറണാകുളം, ഇടുക്കി, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വീതവും തസ്തികകളാണ് സൃഷ്ടിക്കുക.

പൊലീസ് വകുപ്പില്‍ ക്രൈം ബ്രാഞ്ചില്‍ നാല് ലീഗല്‍ അഡൈ്വസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ചു

സ്വകാര്യ ആശുപത്രിയിലെ മലിനജല സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ മരണം സംഭവിച്ച കോഴിക്കോട് പുതിയങ്ങാടി എടക്കാടിലെ ചിത്രാംഗണിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്  പത്ത് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

കെഎസ്‌ഐഡിസിഎയെ ചുമതലപ്പെടുത്തി

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് സ്വകാര്യ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും കെഎസ്‌ഐഡിസിഎ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

യോഗ്യതാ  മാനദണ്ഡത്തില്‍ മാറ്റം

കേരളത്തിലെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ സ്പീച്ച് തെറാപിസ്റ്റ് തസ്‌കയുടെ പേര് ഓഡിയോളജിസ്റ്റ് കം സ്പീച്ച് ലാംഗ്വേജ്  പാത്തോളജിസ്റ്റ്/സ്പീച്ച് തെറാപിസ്റ്റ് എന്ന് മാറ്റാന്‍ തീരുമാനിച്ചു.
ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് 
പാത്തോളജി (ബിഎഎസ്എല്‍പി)/ബിഎസ്സി സ്പീച്ച് ആന്റ് ഹിയറിങ് അല്ലെങ്കില്‍ ആര്‍സിഐ രജിസ്‌ട്രേഷനുള്ള ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് പാത്തോളജിസ്റ്റ്/ സ്പീച്ച് തെറാപിസ്റ്റ് തത്തുല്ല്യ യോഗ്യതയും വിദ്യാഭ്യാസയോഗ്യതയായി ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.

ഭരണാനുമതി

കണ്ണുര്‍ അന്താരാഷ്ട്ര ആയൂര്‍വേദ ഗവേഷണകേന്ദ്രത്തിന്റെ തുടര്‍ ഘട്ടങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതിന് ഇതിനകം ഭരണാനുമതി നലകിയ 80 കോടി രൂപയ്ക്ക് പുറമേ 34 കോടി രൂപ കൂടെ ഉള്‍പ്പെടുത്തി 114 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനുള്ള ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

ഭൂമിയും  കെട്ടിടങ്ങളും സര്‍ക്കാരിലേക്ക് വാങ്ങും

എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലും കൈവശവും ഇരിക്കുന്ന തിരുവനന്തപുരം കവടിയാര്‍ വില്ലേജിലെ 34.92 ആര്‍ ഭൂമിയും അതിലെ കെട്ടിടങ്ങളും നെഗോസിയേഷന്‍ കമ്മറ്റി ശുപാര്‍ശപ്രകാരം എയര്‍ ഇന്ത്യയ്ക്ക് 11,24,23,814 രൂപ ന്യായവില നല്‍കി പൊതു ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഉള്‍കൊള്ളിക്കുന്നതിന് സര്‍ക്കാരിലേക്ക് വാങ്ങാന്‍ അനുമതി നല്‍കും.

പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. 
കേരള വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസുകളുടെ ഓട്ടോമേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റിക്ക് സെപ്‌റ്റേജ് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കല്‍, കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമ പഞ്ചായത്തില്‍ സ്വീവേജ് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കല്‍ തുടങ്ങിയ നിദ്ദേശങ്ങള്‍ 27.67 കോടി രൂപ ചിലവില്‍ ആര്‍കെഐയ്ക്ക് കീഴില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. 

നിയമനം

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷണില്‍ നിലവിലുള്ള 
ഒഴിവില്‍ വി ആര്‍ രമ്യയെ നിയമിക്കാന്‍ തീരുമാനിച്ചു. രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ്  ടെക്‌നോളജിയില്‍  അധ്യാപികയായ ഇവര്‍ തിരുവനന്തപുരം കുഴിവിള സ്വദേശിനിയാണ്. 

വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ മാനേജിംഗ് ഡയറക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു.  ടി.ജി ഉല്ലാസ് കുമാറിനെ സ്റ്റീല്‍ ഇന്റസ്ട്രിയല്‍സ് കേരള ലിമിറ്റഡിന്റെയും കെ ലക്ഷ്മി നാരായണനെ മെറ്റല്‍ ഇന്റസ്ട്രീസ് ലിമിറ്റഡിന്റെയും വി കെ പ്രവിരാജിനെ ഓട്ടോ കാസ്റ്റ് ലിമിറ്റഡിന്റെയും ഇ.എ സുബ്രഹ്മണ്യനെ കെഎസ്ഡിപി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടര്‍മാരായി നിയമിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com