പാലക്കാട്: മലമ്പുഴയിലെ ചെറാട് കൂര്‍മ്പാച്ചി മലയിലെ പാറയിടുക്കിൽ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. കുഴപ്പമൊന്നുമില്ലെന്നും താൻ ഒകെയാണെന്നുമാണ് ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയ ബാബു പ്രതികരിച്ചത്. യാത്രകള്‍ തുടരുമെന്നും ഭയമില്ലെന്നും ബാബു പറഞ്ഞു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു.
ഇന്നലെ നടത്തിയ പരിശോധനയിൽ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടു പരിശോധനകൾ നടത്തിയ ശേഷമാണ് ബാബുവിനെ ഡിസ്ചാർജ് ചെയ്തിരിക്കുന്നത്. ഇത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നും കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നെന്നും ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു. ബാബുവിന് വേണ്ടി പ്രാർത്ഥിച്ച സകലരോടും നന്ദി പറയുന്നു. സൈനികർക്കും ബിഗ് സല്യൂട്ട്, റജീദ പറഞ്ഞു. കുട്ടികള്‍ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളിൽ കയറാതിരിക്കണമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ കൂട്ടിച്ചേർത്തു.
പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ഒടുവിൽ സൈന്യമാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ