കൊല നടന്ന സെല്ലിന്റെ ഭിത്തി തുരന്നു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുരുഷനും സ്ത്രീയും ചാടിപ്പോയി

മാനസിക പ്രശ്‌നമുള്ള പുരുഷനും സ്ത്രീയുമാണ് സെല്ലില്‍നിന്നു കടന്നത്‌
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം


കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 2 അന്തേവാസികള്‍ ചാടിപ്പോയി. മാനസിക പ്രശ്‌നമുള്ള പുരുഷനും സ്ത്രീയുമാണ് ചാടിപ്പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

ഉമ്മുക്കുല്‍സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. ഇരുവരും
അടുത്തിടെയാണ് ഇവിടെ എത്തിയത്. സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇവിടെ അന്തേവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു യുവതി കൊല്ലപ്പെട്ടിരുന്നു

അന്തേവാസിയുടെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അന്തേവാസികളെ പരിചരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചോയെന്നും കമ്മീഷന്‍ പരിശോധിക്കും.

ബുധനാഴ്ച വൈകീട്ടാണ് മഹരാഷ്ട്ര സ്വദേശിനിയായ ജിയോ റാം ലോട്ടിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ അന്തേവാസിയാണ് യുവതിയെ കൊലപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് ജിയോ റാം മരിച്ച വിവരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. ജിയോ റാമിന്റെ മരണത്തെ കുറിച്ച് അഡിഷണല്‍ ഡിഎംഒയുടെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com