കത്തി വാങ്ങി നല്‍കിയത് പെണ്‍കുട്ടിയുടെ സുഹൃത്ത്; കൊല്ലത്തെ ബീച്ചില്‍ വെച്ച് ഗൂഢാലോചന; സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക കണ്ടെത്തല്‍

സംഭവ ദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലത്തെ ബീച്ചില്‍ പദ്ധതി തയ്യാറാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. ഗംഗേശാനന്ദയെ ആക്രമിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഇതിനായി ഗൂഢാലോചന നടത്തിയതായും ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവ ദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലത്തെ ബീച്ചില്‍ പദ്ധതി തയ്യാറാക്കി. കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസ് ആണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസ്സമാണെന്ന് കണ്ടതോടെയാണ് ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടത്. കേസില്‍ ഇരുവരേയും പ്രതി ചേര്‍ക്കാന്‍ അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുകയാണ്. 

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിയുടെ മൊഴിമാറ്റം പൊലീസ് ഗൗരവമായി എടുത്തില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

 അക്രമം നടന്നത് 2017 മെയ് 19 ന്

2017 മെയ് 19 ന് രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉണ്ടായത്. സ്വാമി ലൈംഗികകാതിക്രമത്തിന് ശ്രമിച്ചപ്പോള്‍ 23 കാരിയായ വിദ്യാര്‍ത്ഥിനി സ്വയം രക്ഷയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പു മുതല്‍ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ ഗംഗേശാനന്ദയെ പ്രതിയാക്കി പൊലീസ് കുറ്റപത്രം നല്‍കാനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

പെണ്‍കുട്ടിയും മാതാപിതാക്കളും കോടതിയില്‍ മൊഴി മാറ്റി

ഗംഗാശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്ന് ആദ്യം പെണ്‍കുട്ടിയും പിന്നീട് മാതാപിതാക്കളും കോടതിയില്‍ മൊഴി മാറ്റി. ജനനേന്ദ്രിയം ഛേദിച്ചത് പെണ്‍കുട്ടിയുടെ കാമുകന്‍ അടക്കമുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നും കോടതിയില്‍ മൊഴി തിരുത്തി പറഞ്ഞിരുന്നു. പൊലീസ് മുഖവിലയ്‌ക്കെടുക്കാതിരുന്ന മൊഴിമാറ്റം ക്രൈംബ്രാഞ്ച് അതീവ ഗൗരവത്തോടെയാണ് കണ്ടത്.

ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാവുന്ന ഒട്ടേറെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു. ജനനേന്ദ്രിയം മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംഭവം നടക്കുന്നതിന് രണ്ടുമാസം മുമ്പ് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലത്തിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com