എഴുകോൺ: വിവരാവകാശ കമ്മിഷന് തെറ്റായ വിവരങ്ങൾ നൽകിയ പൊലീസ് ഇൻസ്പെക്ടർക്ക് പിഴ. എഴുകോൺ പൊലീസ് ഇൻസ്പെക്ടർ ടിഎസ് ശിവപ്രകാശിന് 25,000 രൂപയാണ് പിഴ വിധിച്ചത്. 30 ദിവസത്തിനുള്ളിൽ പിഴയൊടുക്കി കമ്മിഷൻ സെക്രട്ടറിയെ അറിയിക്കണം.
പിഴ തുക അടയ്ക്കാത്ത പക്ഷം ഇൻസ്പെക്ടറുടെ ശമ്പളത്തിൽനിന്ന് തുക പിടിച്ച് അടയ്ക്കുന്ന കാര്യം ഓഫീസ് മേധാവി ഉറപ്പുവരുത്തണം. അതുമല്ലെങ്കിൽ സ്ഥാവരജംഗമവസ്തുക്കൾ ജപ്തിചെയ്ത് സംഖ്യ ഈടാക്കണമെന്നും വിവരാവകാശ കമ്മിഷന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇളമ്പൽ ആരംപുന്ന നിലാവിൽ മുരളീധരൻ പിള്ളയുടെ പരാതിയിലാണ് വിവരാവകാശ കമ്മിഷന്റെ ഉത്തരവ്.
തെറ്റായ വിവരങ്ങളാണ് കമ്മിഷന് മുൻപിൽ സമർപ്പിച്ചത്
2014-ൽ ശിവപ്രകാശ് പുനലൂർ എസ്ഐ ആയിരിക്കെ വിവരാവകാശ നിയമപ്രകാരം മുരളീധരൻ പിള്ള നൽകിയ അപേക്ഷയ്ക്ക് പൂർണവിവരം നൽകിയില്ല. പരാതി നൽകിയതിനെത്തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ശിവപ്രകാശിനോട് കമ്മിഷൻ ആവശ്യപ്പെട്ടു. എന്നാൽ തെറ്റായ വിവരങ്ങളാണ് കമ്മിഷന് മുൻപിൽ സമർപ്പിച്ചത്. പരാതിക്കാരനെതിരെ വിവിധ കേസുകളുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് കമ്മിഷനു മുന്നിൽ തെളിയിക്കാൻ പൊലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.
പിഴചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കമ്മിഷൻ നിർദേശിച്ചിരുന്നു. അതുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഉത്തരവ്. കമ്മിഷനെയും വിവരാവകാശനിയമത്തെയും അവഹേളിക്കുന്ന സമീപനമാണ് നിയമപാലകനിൽനിന്ന് ഉണ്ടായതെന്ന് കമ്മിഷൻ ഉത്തരവിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates