കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ‘സത്യം’ തുറന്നു പറയാൻ സന്നദ്ധത അറിയിച്ച് കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി. ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷൻ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത സുഹൃത്തു വഴിയാണ് ഇയാൾ സത്യം തുറന്നുപറയാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചത്.
കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സാഗർ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപിക്കുന്നുണ്ട്. ദിലീപ് നിർമിച്ച് അഭിനയിക്കുന്ന സിനിമയുടെ സംവിധായക സ്ഥാനം ഒഴിഞ്ഞ ശേഷം മരണഭയത്തോടെയാണു കഴിയുന്നതെന്നു കാണിച്ചാണ് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് കണ്ടെന്നാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയും സംഘത്തിലുണ്ട്. അതേസമയം കേസിൽ വിചാരണ കോടതിയുടെ നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ഹർജിയിൽ വാദം കേൾക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ