കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതി മോഹൻദാസ് അറസ്റ്റിലായതിനു പിന്നാലെ ബിന്ദു അമ്മിണിക്കെതിരെ പരാതി നൽകുമെന്ന് മോഹൻദാസിന്റെ ഭാര്യ. ബിന്ദു അമ്മിണിയാണ് തന്റെ ഭർത്താവിനെ മർദ്ദിച്ചതെന്നും കാലിന് പരിക്കുണ്ടെന്നും ഭാര്യ റീജ പറഞ്ഞു.
"ഭർത്താവിന്റെ മുണ്ട് വലിച്ചൂരി. ഫോൺ നിലത്തെറിഞ്ഞു. മാധ്യമങ്ങളെല്ലാം ബിന്ദു അമ്മിണിയുടെ ഭാഗം മാത്രമാണ് കേൾക്കുന്നത്. ഞങ്ങളെ അക്രമിച്ചതും ദൃശ്യങ്ങളിലുണ്ട്. അത് ഞങ്ങളും കേസാക്കും. കാരണം ഇദ്ദേഹം കൊണ്ടു വന്നിട്ട് വേണം ഞാനും എന്റെ കുടുംബവും ജീവിക്കാൻ. ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്", റീജ പറഞ്ഞു.
കീഴടങ്ങുന്നതിനായി വീട്ടിൽ നിന്ന് മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ബേപ്പൂർ സ്വദേശിയായ മോഹൻദാസിനെതിരെ സ്ത്രീകളെ കൈയ്യേറ്റം ചെയ്യൽ, അക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ബിന്ദുവിനെതിരെ മോഹൻദാസും പരാതി നൽകി. തന്നെ ആദ്യം ബിന്ദുവാണ് മർദ്ദിച്ചതെന്നാണ് മോഹൻദാസ് പറയുന്നത്. താൻ ഫേസ്മസ് ആവാൻ വേണ്ടി ചെയ്തതാണെന്നാണ് അവർ പറയുന്നതെന്നും എന്നാൽ താൻ ആക്രമണത്തെ പ്രതിരോധിച്ചതാണെന്നും മോഹൻ ദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ