കൊച്ചി:തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കേസെടുത്തു. ഐപിസി 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഈ വകുപ്പ് ചുമത്തണമോ എന്നത് കളക്ടര്‍ പരിശോധിച്ച ശേഷം തീരുമാനിക്കും.
ഇന്നലെ പുലര്‍ച്ചെയാണ് തൃപ്പൂണിത്തുറയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണു എന്ന യുവാവ് മരിച്ചത്. മറ്റുള്ളവരുടെ അശ്രദ്ധയാണ് മകന്റെ ജീവനെടുത്തതെന്ന് അച്ഛന്‍ മാധവന്‍ ആരോപിച്ചു. അപകടം ഒഴിവാക്കാമായിരുന്നു. ഈ അവസ്ഥ ഇനി ആര്‍ക്കും സംഭവിക്കരുതെന്നും വിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാലം പണി നടക്കുന്ന സ്ഥലങ്ങളില്‍ കൃത്യമായ അപകട സൂചനകള്‍ നല്‍കേണ്ടിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ച പരിശോധിക്കും. പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡില്‍ അപകട സൂചനാ ബോര്‍ഡുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ