'അകത്ത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ? ശരിക്കും മിറാക്കിള്‍'; കാന്‍സര്‍ പൂര്‍ണമായി ഭേദമായവരില്‍ ഇന്ത്യക്കാരിയും

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ രോഗികളിലാണ് 'ഡൊസ്റ്റര്‍ലിമാബ്' എന്ന പുതിയ മരുന്ന് പരീക്ഷിച്ചത്
നിഷ വര്‍ഗീസ്‌
നിഷ വര്‍ഗീസ്‌

ലോകത്ത് നിന്ന് വൈകാതെ തന്നെ കാന്‍സറിനെ തുടച്ചുനീക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ നല്‍കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന മരുന്ന് പരീക്ഷണത്തിന്റെ ഫലം. മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവരുടെയും രോഗം മാറിയതാണ് കാന്‍സറിനെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നത്. അമേരിക്കയില്‍ നടന്ന മരുന്ന് പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ വംശജയും ഉള്‍പ്പെടുന്നു. നിഷ വര്‍ഗീസാണ് പരീക്ഷണത്തില്‍ പങ്കെടുത്ത 18 രോഗികളിലെ ഏക ഇന്ത്യന്‍ വംശജ. 

ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ രോഗികളിലാണ് 'ഡൊസ്റ്റര്‍ലിമാബ്' എന്ന പുതിയ മരുന്ന് പരീക്ഷിച്ചത്. മരുന്നു പരീക്ഷിക്കാന്‍ തയ്യാറായ മലാശയ അര്‍ബുദ ബാധിതരില്‍ ആദ്യത്തെ നാലുപേരിലൊരാളായി നിഷയും മാറി. നമുക്ക് ഇതൊന്നു നോക്കിയാലോ?- എന്ന കാന്‍സര്‍ സെന്ററിലെ ഡോ. ആന്‍ഡ്രിയ സെര്‍സിയുടെ വാക്കുകള്‍ നിഷ വര്‍ഗീസിനു നല്‍കിയത് വലിയ പ്രതീക്ഷയാണ്. 

'രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ എല്ലാവരും അര്‍ബുദം പിടിവിട്ടു പുതുജീവിതം നയിക്കുന്നു. മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് ഉപയോഗിച്ചതിനു ശേഷം നടത്തിയ പരിശോധനകളില്‍ ട്യൂമര്‍ കാണാനേ ഉണ്ടായിരുന്നില്ല. അകത്ത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ? വിശ്വാസം വരാതെ ഞാന്‍ ഡോക്ടറോടു ചോദിച്ചു. അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ശരിക്കും മിറാക്കിള്‍'- നിഷ ഓര്‍ത്തെടുക്കുന്നു. 

ട്യൂമര്‍ ഭേദമായെന്ന സന്തോഷവാര്‍ത്തയാണ് ഡോക്ടര്‍ നിഷയ്ക്ക് സമ്മാനിച്ചത്. അര്‍ബുദം മൂലം ജീവിതത്തിലെ വെളിച്ചം കെട്ടെന്നു നിരാശപ്പെടുന്നവര്‍ക്കു പ്രത്യാശയാകാനാണ് അവിശ്വസനീയമെന്നു പറയാവുന്ന സ്വന്തം അനുഭവം നിഷ പങ്കുവെയ്ക്കുന്നത്. മലാശയ അര്‍ബുദത്തിനു മാത്രമല്ല മറ്റു പലതരം അര്‍ബുദങ്ങള്‍ക്കും ഇതേ മരുന്ന് പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലെ പരീക്ഷണത്തിനു ചുക്കാന്‍ പിടിച്ച ഡോ. ആന്‍ഡ്രിയ സെര്‍സിയും ഡോ. ലൂയിസ് ആല്‍ബെര്‍ട്ടോ ഡിയസ് ജൂനിയറും. 

ഗാസ്ട്രിക്, പ്രോസ്‌റ്റേറ്റ്, പാന്‍ക്രിയാസ് കാന്‍സര്‍ ബാധിച്ചവരിലും ഡൊസ്റ്റര്‍ലിമാബ് പരീക്ഷണം ഉടന്‍ നടക്കും. ശസ്ത്രക്രിയയും കീമോതെറപ്പിയും റേഡിയേഷനും ഒഴിവാക്കി ഇമ്യൂണോ തെറാപ്പിയിലൂടെ മാത്രം രോഗം ഭേദമാക്കുന്ന ഈ ചികിത്സാരീതിയെ ഇമ്യൂണോ എബ്ലേറ്റിവ് തെറാപ്പിയെന്ന് ഡോ. ഡിയസ് വിശേഷിപ്പിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com