തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‍ന സുരേഷ് നല്‍കിയ രഹസ്യ മൊഴിക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്‍റെ പൊതുജീവിതം. അതിലെനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരുടെ ആരോപണമാണ് നെഞ്ചേറ്റുന്നതെന്ന് ഓർമ വേണം. കോൺസുൽ ജനറലിന്റെ കൂടെയാണ് സ്വപ്ന ക്ലിഫ് ഹൗസിൽ വന്നതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ?
കോണ്‍ഗ്രസ് പലതരത്തിലുള്ള കുത്സിത പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി ബന്ധപ്പെട്ടുള്ളതെന്നും മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തുവെന്ന കോണ്‍ഗ്രസ് ആരോപണം സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ വിശദീകരണം കൊടുക്കാന്‍ കുറച്ച് വിഷമം തന്നെയാണ്. എസ്എഫ്‌ഐക്കാര്‍ ഓഫീസില്‍ കയറി. കയറാന്‍ പാടില്ലാത്തതാണ്. ചില സംഭവങ്ങള്‍ അവര്‍ കാണിച്ചു, അതും ചെയ്യാന്‍ പാടില്ല. പക്ഷേ, അവര്‍ പോയ ശേഷം മാധ്യമങ്ങള്‍ അവിടെ കയറി ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഒരു മാധ്യമത്തില്‍ ഓഫീസിന്റെ ദൃശ്യം വാര്‍ത്തയായി വന്നിരുന്നു. അപ്പോള്‍ ചുമരില്‍ ചിത്രമുണ്ടായിരുന്നു. അവര്‍ ഇറങ്ങിയ ശേഷം എസ്എഫ്‌ഐക്കാര്‍ കയറിയിട്ടില്ല. അവിടെ മാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണുള്ളത്.
ചുമരിലുള്ള ചിത്രം താഴേക്കെത്തിക്കാനുള്ള ആശയം ആരുടെ കുബുദ്ധിയില്‍ നിന്നാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തിനാണ് അങ്ങനെയൊരു കുബുദ്ധി കാണിച്ചത്? എസ്എഫ്‌ഐക്കാര്‍ പോയശേഷമാണ് ചിത്രം തകര്‍ത്തത് എന്നത് വ്യക്തമാണ്. ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ? ഗാന്ധി ചിത്രം തകര്‍ക്കാന്‍ എങ്ങനെയാണ് അവര്‍ക്ക് മനസു വന്നത്? ഗോഡ്‌സേ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവര്‍ ചെയ്യുകയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates