ഭക്ഷ്യസുരക്ഷയ്ക്ക് 2000 കോടി രൂപ, സര്‍വകലാശാലകള്‍ക്ക് 200 കോടി

വിലക്കയറ്റം നേരിടാന്‍ ബജറ്റില്‍ 2000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  വിലക്കയറ്റം നേരിടാന്‍ ബജറ്റില്‍ 2000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിലക്കയറ്റം നേരിടുന്നതിന് വേണ്ടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിനെതിരെ  സമരം ചെയ്യാനാണ് പ്രതിപക്ഷം തയ്യാറായതെന്ന് കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. 

കേരളം കൊടിയ ദുരിതങ്ങളെ അതിജീവിച്ച് തുടങ്ങിയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.റഷ്യ- യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകസമാധാന സമ്മേളനം വിളിച്ചുചേര്‍ക്കും. കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഇത് നികുതിവരുമാനത്തില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്.

ദീര്‍ഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  പറഞ്ഞു. മോശം വരാത്ത, എന്നാല്‍ ജനങ്ങള്‍ക്ക് സഹായകമാകുന്ന ബജറ്റാകുമെന്നും അദ്ദേഹം നിയമസഭയിലേയ്ക്ക് പോകവേ മാധ്യമങ്ങളോട് പ്രതികരിച്ചു.പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തെ കൂടുതല്‍ മുന്നോട്ടുനയിക്കുന്ന സമീപനങ്ങളാകും ബജറ്റിലുണ്ടാകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. ത്വരിത വികസനത്തിനൊപ്പം കാല്‍ നൂറ്റാണ്ടില്‍ കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കര്‍മപരിപാടികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്.  വൈജ്ഞാനിക സമ്പദ്വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതല്‍ തൊഴിലും ഉല്‍പ്പാദനവും ലക്ഷ്യമിടുന്നു. കൃഷി, വ്യവസായം, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം തുടങ്ങിയ മേഖലകളിലെല്ലാം കുതിച്ചുചാട്ടമുണ്ടാക്കണം. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികള്‍ രൂപപ്പെടുത്തണം. നല്ല മണ്ണും ജലവും വെളിച്ചവും തൊഴില്‍ വൈദഗ്ധ്യവും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനാകും മുന്‍ഗണന. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനമാണ്  ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com