വിഷാംശ സാന്നിധ്യം; എറണാകുളം ജില്ലയില്‍ അമൃതം പൊടി വിതരണം നിര്‍ത്തി 

എറണാകുളം ജില്ലയിലെ അങ്കണവാടികളിൽ നിന്നുള്ള അമൃതം പൊടിയുടെ വിതരണം താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ നിർദേശം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കണവാടികളിൽ നിന്നുള്ള അമൃതം പൊടിയുടെ വിതരണം താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ നിർദേശം. അമൃതം പൊടിയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്, കുടുംബശ്രീ, ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിതരണം താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനമായത്.

നിലവിൽ അങ്കണവാടികളിലേക്കായി വിതരണം ചെയ്തിട്ടുള്ള പാക്കറ്റുകൾ പരിശോധിച്ച് റിപ്പോർട്ട് വരുന്നതുവരെ വിതരണം നി‍ർത്തിവെക്കും.  പരാതിയുണ്ടായ ബാച്ചിൽ ഉൾപ്പെട്ട പാക്കറ്റുകളിൽ വിതരണം ചെയ്തവ തിരിച്ചെടുക്കാനും നിർദേശമുണ്ട്. എല്ലാ അമൃതം പൊടി നിർമാണ യൂണിറ്റുകളിലും പരിശോധന നടത്തും. ഇവിടെ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 

ഇതിന്റെ പരിശോധനാ ഫലം വേഗത്തിലാക്കാൻ കാക്കനാട്ടെ റീജനൽ അനലിറ്റിക്കൽ ലാബ് അധികൃതരോടും നിർദേശിച്ചു. അമൃതം പൊടി നിർമിക്കുന്ന യൂണിറ്റുകൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കുടുംബശ്രീ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കരളിലെ അർബുദം ഉൾപ്പെടെയുള്ളവയ്ക്കു കാരണമാകുന്ന അഫ്ലോടോക്സിൻ ബി1

എടയ്ക്കാട്ടുവയലിലെ യൂണിറ്റിൽ ഉൽപാദിപ്പിച്ച അമൃതം പൊടിയിൽ കരളിലെ അർബുദം ഉൾപ്പെടെയുള്ളവയ്ക്കു കാരണമാകുന്ന അഫ്ലോടോക്സിൻ ബി1 എന്ന വിഷവസ്തു കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് വിഷാംശ സാന്നിധ്യം കണ്ടെത്തിയത്.  കൊച്ചി കോർപറേഷൻ ഉൾപ്പെടെയുള്ള മേഖലകളിലെ അങ്കണവാടികളിലാണ് എടയ്ക്കാട്ടുവയൽ യൂണിറ്റിൽ നിർമിച്ച ബാച്ച് നമ്പർ 98ൽ ഉൾപ്പെട്ട അമൃതം പൊടി വിതരണം ചെയ്തത്. ഇത് അടിയന്തരമായി തിരിച്ചെടുക്കാൻ നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com