കരുണാകരനെ പുകഴ്ത്തി കോടിയേരി; സിപിഎം വൈകി ബുദ്ധി ഉദിക്കുന്ന പാര്‍ട്ടിയെന്ന് മുരളീധരന്‍

നെടുമ്പാശ്ശേരി വിമാനത്താവളം കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ എന്തൊക്കെ എതിര്‍പ്പായിരുന്നു
കോടിയേരി, മുരളീധരന്‍/ ഫയല്‍
കോടിയേരി, മുരളീധരന്‍/ ഫയല്‍

തിരുവനന്തപുരം: കെ കരുണാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്നും വികസനത്തിന് മാതൃകയാണെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ മുരളീധരന്‍ എംപി. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിപിഎം ചെയ്ത സമരങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. കെ കരുണാകരന്‍ കൊണ്ടുവന്ന വികസനത്തിന് മുഴുവന്‍ തടസ്സം ചെയ്യാന്‍ നോക്കിയവരാണ് സിപിഎമ്മുകാരെന്ന് കെ മുരളീധരന്‍ പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എപ്പോഴും വൈകിയിട്ടാണ് ബുദ്ധി ഉദിക്കാറുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളം കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ എന്തൊക്കെ എതിര്‍പ്പായിരുന്നു. എന്റെ ശവശരീരത്തിലൂടെ വിമാനം പറത്തേണ്ടി വരുമെന്ന് എസ് ശര്‍മ്മ പറഞ്ഞത് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. കംപ്യൂട്ടര്‍ ആദ്യം കൊണ്ടുവന്നപ്പോള്‍ സിപിഎം സമരം നടത്തി. 

ഹൗസിങ്ങ് ബോര്‍ഡില്‍ വാങ്ങിയ കംപ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കംപ്യൂട്ടറിനെതിരായ നയിച്ചത്. കൂത്തുപറമ്പിലെ സഹകരണ സ്ഥാപനത്തില്‍ ഉദ്ഘാടനത്തിന് ചെന്നപ്പോഴാണ് കരുണാകരന് നേരെ കല്ലെറിഞ്ഞതും, അദ്ദേഹത്തെ രക്ഷിക്കാന്‍ വേണ്ടി പൊലീസിന് വെടിവെക്കേണ്ടി വന്നതുമെന്നും കെ മുരളീധരന്‍ പറഞ്ഞു. 

കരുണാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. വികസനത്തിന് കരുണാകരന്‍ മാതൃകയാണ്. ഇങ്ങനെയൊരു നേതാവ് ഇപ്പോള്‍ കോണ്‍ഗ്രസിനില്ല. ഒരു തീരുമാനം എടുക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയുന്നില്ല. ഇതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നമെന്നും കോടിയേരി പറഞ്ഞു. 

ബൈപ്പാസുമായി ബന്ധപ്പെട്ട് സമരസമിതിക്കാര്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ കാണാന്‍ പോയപ്പോഴുള്ള ഓര്‍മ്മകള്‍ സ്മരിച്ചുകൊണ്ടായിരുന്നു കോടിയേരിയുടെ പരാമര്‍ശം. നിവേദനം വായിച്ചുനോക്കിയശേഷം, ബാലകൃഷ്ണന്‍ ചെറുപ്പമല്ലേ, നിങ്ങളെപ്പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കേണ്ടവരല്ലേ, ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് ബൈപ്പാസ് വരിക എന്നു ചോദിച്ചു.

താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബൈപ്പാസ് ഉപേക്ഷിക്കുന്ന പ്രശ്മില്ലെന്നും കരുണാകരന്‍ പറഞ്ഞു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എത്ര ദീര്‍ഘവീക്ഷണമുള്ള നേതാവാണ് കരുണാകരന്‍ എന്നാണ് ആലോചിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഒരു ടിവി ചാനലിനോട് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com