കടുത്തുരുത്തി: പെരുമ്പാമ്പും മുട്ടകളുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ നാട്ടുകാരും പൊലീസും തമ്മിൽ തർക്കം. വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ ഏറ്റെടുത്തിട്ട് നാട്ടുകാർ പോയാൽ മതിയെന്ന് പൊലീസ് പറഞ്ഞതോടെയാണ് നാട്ടുകാർ ക്ഷുഭിതരായത്. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ആപ്പാഞ്ചിറ തോട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുമ്പോഴാണ് പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടിയത്. 15 മുട്ടകളും ഒപ്പമുണ്ടായിരുന്നു. പെരുമ്പാമ്പിനെ പ്ലാസ്റ്റിക് ചാക്കിലാക്കി നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വരാൻ വൈകിയതോടെ നാട്ടുകാർ പഞ്ചായത്തംഗം നോബി മുണ്ടയ്ക്കനെ വിളിച്ചു വരുത്തി.
പിന്നാലെ പെരുമ്പാമ്പിനെ ഓട്ടോയിൽ കയറ്റി പൊലീസിന് കൈമാറാനായി സ്റ്റേഷനിലെത്തി. പാമ്പിനെ വനം വകുപ്പിനാണ് കൈമാറേണ്ടത് എന്നും പാമ്പിന് പരുക്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചു. ഇതോടെ നാട്ടുകാരും പൊലീസും തമ്മിൽ തർക്കമായത്. പാമ്പുമായെത്തിയ സംഘത്തിലെ പലരും ഇതിനിടെ സ്റ്റേഷനിൽ നിന്നു മുങ്ങി. പിന്നാലെ വനം വകുപ്പ് അധികൃതരെത്തി ഏറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ