'ആത്മസഖാവേ,നീയില്ലാത്ത പത്തുവര്‍ഷങ്ങളല്ല, പ്രാണഞരമ്പുകളില്‍ അത്രമേല്‍ നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്'

'കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല' എന്ന വാചകത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഴത്തിലും അനുഭവിച്ച വര്‍ഷങ്ങളാണ് കടന്നു പോയത്. 
ടിപി ചന്ദ്രശേഖരനും മകനും ഒപ്പം കെ കെ രമ /ഫെയ്‌സ്ബുക്ക് ചിത്രം
ടിപി ചന്ദ്രശേഖരനും മകനും ഒപ്പം കെ കെ രമ /ഫെയ്‌സ്ബുക്ക് ചിത്രം


കോഴിക്കോട്‌: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടിട്ട് ഇന്നേക്ക് പത്തുവര്‍ഷം തികയുന്നു. ടിപിയുടെ സ്മരണകള്‍ പങ്കുവച്ച് ഭാര്യയും എംഎല്‍എയുമായ കെകെ രമ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. അണിയറയിലെ ആസൂത്രകരും തെരുവില്‍ അത് നിറവേറ്റിയവരും കണക്കുകൂട്ടിയതു പോലെ ടിപി ചന്ദ്രശേഖരന്‍ തോറ്റു പോവരുതെന്ന നിര്‍ബന്ധമായിരുന്നു അന്നു തൊട്ടിന്നു വരെയുള്ള ഊര്‍ജ്ജം. 'കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല' എന്ന വാചകത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഴത്തിലും അനുഭവിച്ച വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് രമ കുറിപ്പില്‍ പറയുന്നു.

ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ തോറ്റുതീരുമെന്ന് കൊലയാളികള്‍ കണക്കു കൂട്ടിയ ഈ പ്രസ്ഥാനം  ഒഞ്ചിയത്ത് നിന്നാരംഭിച്ച് ഇപ്പോള്‍ ദേശീയതലത്തില്‍ വളര്‍ന്നിരിക്കുന്നു. മണ്ണും വെള്ളവും വായുവും നിഷേധിച്ച് സാധാരണക്കാരെ പിറന്ന മണ്ണില്‍ തന്നെ അഭയാര്‍ത്ഥികളും ഇരകളുമാക്കുന്ന വികസന വ്യാമോഹങ്ങളുടെ വക്താക്കളായി ഇടതുപക്ഷം മാറിക്കഴിഞ്ഞു. പ്രാണനും വഴിവിളക്കുമായിരുന്ന ആത്മസഖാവേ, നീയില്ലാത്ത പത്തു വര്‍ഷങ്ങളല്ല, പ്രാണഞരമ്പുകളില്‍ അത്രമേല്‍ നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്. അവ തന്നെയാണ് വരാനിരിക്കുന്നതും- രമയുടെ കുറിപ്പില്‍ പറയുന്നു.

രമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം


ജീവിതത്തിന്റെ അകവെളിച്ചവും ഹൃദയമിടിപ്പും തല്ലിക്കെടുത്തപ്പെട്ടിട്ട് ഇന്നേക്ക് പത്താണ്ട് തികയുന്നു.
അണിയറയിലെ ആസൂത്രകരും തെരുവില്‍ അത് നിറവേറ്റിയവരും കണക്കുകൂട്ടിയതു പോലെ ടി.പി.ചന്ദ്രശേഖരന്‍ തോറ്റു പോവരുതെന്ന നിര്‍ബന്ധമായിരുന്നു അന്നു തൊട്ടിന്നു വരെയുള്ള ഊര്‍ജ്ജം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സജീവതയില്‍ നിന്നും വിവാഹാനന്തരം കുടുംബ ജീവിതത്തിലേക്കും പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കും ഒതുങ്ങിയിടത്തു നിന്നും സജീവമായ  പൊതുജീവിതത്തിലേക്ക് വീണ്ടുമിറങ്ങിയതിന്റെ അനിവാര്യതയാണത്. 'കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല' എന്ന വാചകത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഴത്തിലും അനുഭവിച്ച വര്‍ഷങ്ങളാണ് കടന്നു പോയത്. 
ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ തോറ്റുതീരുമെന്ന് കൊലയാളികള്‍ കണക്കു കൂട്ടിയ ഈ പ്രസ്ഥാനം  ഒഞ്ചിയത്ത് നിന്നാരംഭിച്ച് ഇപ്പോള്‍ ദേശീയതലത്തില്‍ വളര്‍ന്നിരിക്കുന്നു. അതിനിടയിലെ നിരവധി കടന്നാക്രമണങ്ങളെ അസാമന്യ ധീരതയോടും സംയമനത്തോടും  നേരിട്ട സഖാവ് എന്‍.വേണു  അടക്കമുള്ള നേതാക്കളും സഖാക്കളുണ്ട്. എല്ലാ പ്രതിസന്ധികളിലും മകളായി, സഹോദരിയായി , സഖാവായി ചേര്‍ത്തു നിര്‍ത്തിയ ഒഞ്ചിയത്തിന്റെ രക്തസാക്ഷി മണ്ണുണ്ട്. 
2012 മെയ് 4 ന്റെ ഇരുട്ടില്‍ എല്ലാ ഭയങ്ങളും കാറ്റില്‍ പറത്തി, തങ്ങളുടെ സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങള്‍ കൊണ്ടും നേരിട്ട് ഒഞ്ചിയത്തെത്തിയും  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമുണ്ട്. 
ഇനി ഞങ്ങളീ നീതികേടിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച്, ടി.പി.യുടെ ധീരരക്തസാക്ഷിത്വത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് CPIM ന്റെ വിവിധ ഘടകങ്ങള്‍ ഉപേക്ഷിച്ച് ഇറങ്ങി വന്ന നൂറു കണക്കിന് സഖാക്കളുണ്ട്. 
ഇക്കഴിഞ്ഞ വിധിയെഴുത്തിനാല്‍ വിസ്മയിപ്പിച്ച വടകരയിലെ ജനതയുണ്ട്. 
കൊന്നിട്ടും തോല്‍വിക്ക് വിട്ടു കൊടുക്കാതെ ചന്ദ്രശേഖരനൊപ്പം നില്‍ക്കുന്ന മുഴുവന്‍ മനുഷ്യരേയും ഈ രക്തസാക്ഷിത്വത്തിന്റെ ദശാബ്ദ പൂര്‍ണ്ണിമയില്‍ ഹൃദയാഭിവാദ്യം ചെയ്യന്നു. 
എം എന്‍ വിജയനും ചന്ദ്രശേഖരനുമടക്കമുള്ളവരുടെ പ്രവചനങ്ങള്‍ ശരി വെക്കുന്ന വിധമാണ് കഴിഞ്ഞ പത്തു വര്‍ഷത്തെ കേരളത്തിന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ട് പോകുന്നത്. പതിറ്റാണ്ടുകള്‍ ഇടതുപക്ഷം പ്രതിരോധിച്ചു നിന്ന സ്വകാര്യവല്‍ക്കരണത്തിന്റെയും നവലിബറല്‍ വികസന സമീപനങ്ങളുടെയും ജനാധിപത്യ നിഷേധത്തിന്റെയും കൂത്തരങ്ങാക്കി കേരളത്തെ അവര്‍ തന്നെ മാറ്റുന്ന കാഴ്ച. മണ്ണും വെള്ളവും വായുവും നിഷേധിച്ച് സാധാരണക്കാരെ പിറന്ന മണ്ണില്‍ തന്നെ അഭയാര്‍ത്ഥികളും ഇരകളുമാക്കുന്ന വികസന വ്യാമോഹങ്ങളുടെ വക്താക്കളായി ഇടതുപക്ഷം മാറിക്കഴിഞ്ഞു. കെ.റെയില്‍ അടക്കമുള്ള നിരവധി പദ്ധതികള്‍ അതിന്റെ ജീവിക്കുന്ന തെളിവുകളാണ്. ജനതയുടെ നിത്യജീവിതാവശ്യങ്ങളുമായി ബന്ധപ്പെടുത്തിയോ തദ്ദേശീയരായ വിദഗ്ധ സംഘങ്ങളുടെ അഭിപ്രായം തേടിയോ അല്ല ആയിരക്കണക്കിന് കോടികളുടെ പല പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നത്. പകരം രാജ്യാന്തര കണ്‍സള്‍ട്ടന്‍സികളുമായുള്ള കൂടിക്കാഴ്ചകളുടെയും കൂടിയാലോചനകളുടെയും ഭാഗമായിട്ടാണ്. 
ദേശീയ രാഷ്ട്രീയത്തിലാവട്ടെ വര്‍ഗ്ഗീയ ഫാസിസത്തിന്റെ ആവര്‍ത്തിച്ചുള്ള അധികാര ലബ്ധികളും കുതികാല്‍ വെട്ടും കുതിരക്കച്ചവടവും ഇന്ത്യയുടെ മതേതരത്വത്തിനും ദളിത് , ന്യൂനപക്ഷങ്ങളുടെയും ജനാധിപത്യ വിശ്വാസികളുടേയും സ്വൈര്യ ജീവിതത്തിനും ഭീഷണിയാവുകയാണ്. 
ഈ രണ്ട് ഭീഷണികള്‍ക്കുമെതിരായി ശക്തമായ നിലപാടുമായി മുന്നോട്ട് പോവുകയാണ് RMPl. 
മോദി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും രാഷ്ട്രീയത്തിന്റെ വലിയ വിമര്‍ശകര്‍ എന്നവകാശപ്പെടുന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ കേരള ഭരണവും അതിന്റെ വിമര്‍ശകരെ കൈകാര്യം ചെയ്യുന്നതെങ്ങനെയാണ് ? 
വ്യക്തിപരമായി നുണകളും അപവാദങ്ങളും പ്രചരിപ്പിച്ച് വേട്ടയാടുക. ജീവല്‍ സമരങ്ങളെ പോലീസിനൊപ്പം നിന്ന് ഭരണാനുകൂല യുവജന സംഘടനകള്‍ കടന്നാക്രമിക്കുന്ന ചിത്രങ്ങള്‍ നാം കാണുന്നു. 
ടി.പി. ചന്ദ്രശേഖരന്റെ കൊലയില്‍ പങ്കില്ലെന്ന് ആണയിടുന്ന, അതില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്ക് നേരെ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ നടപടിയെടുത്ത CPM ഭരിക്കുമ്പോള്‍ ടി.പി. കേസിലെ പ്രതികള്‍ക്ക് അന്യായവും അനര്‍ഹവുമായ പരോളും ജയിലുകളില്‍ ഫൈവ് സ്റ്റാര്‍ VIP പരിരക്ഷയും ലഭിക്കുന്നു. ജയിലില്‍ ലഭിക്കുന്ന അനധികൃത ആശയ വിനിമയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ഏകോപിപ്പിക്കുന്നു. 
CPM കേരളത്തിലെവിടെയെങ്കിലും ഒരു വാര്‍ഡില്‍ നേടിയ വിജയം പോലും ഒഞ്ചിയത്തെ RMPl പ്രവര്‍ത്തകരെ കടന്നാക്രമിക്കാനുള്ള അവസരമായി കാണുന്ന അക്രമി സംഘങ്ങള്‍ നാട്ടിലുണ്ട്. രൂപീകൃതമായിട്ട് പതിനാലു വര്‍ഷം പിന്നിടുന്ന RMPI ഇതിനോടകം അതിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന ടി.പി.യുടെ രക്തസാക്ഷിത്വത്തിന് മുന്‍പും ശേഷവും അവര്‍ നടത്തിയ ശാരീരിക കടന്നാക്രമണങ്ങള്‍ ഒറ്റവരിയില്‍ എഴുതിപ്പോവാനാവില്ല. 
അതിനൊന്നിനും തകര്‍ക്കാനാവാതെ ഞങ്ങള്‍ പൊരുതി മുന്നേറുക തന്നെയാണ്. ഇന്ന് വൈകിട്ട് ഓര്‍ക്കാട്ടേരിയെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി നടക്കാന്‍ പോവുന്ന ആയിരങ്ങളുടെ മഹാറാലി ഈ മുന്നേറ്റത്തിന്റെ സാക്ഷ്യം പറയും. 
മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും ഇന്ന് ഓര്‍ക്കാട്ടേരിയിലേക്ക് സ്വാഗതം . 
പ്രാണനും വഴിവിളക്കുമായിരുന്ന ആത്മസഖാവേ, നീയില്ലാത്ത പത്തു വര്‍ഷങ്ങളല്ല, പ്രാണഞരമ്പുകളില്‍ അത്രമേല്‍ നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്. അവ തന്നെയാണ് വരാനിരിക്കുന്നതും.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com