തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച 20808 വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16ആം വാര്‍ഡില്‍ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ ഗൃഹപ്രവേശത്തില്‍ മുഖ്യമന്ത്രിയും മന്ത്രി എം വി ഗോവിന്ദനും പങ്കെടുക്കും.
ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറ് ദിന പരിപാടിയില്‍ 20,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 20,808 വീടുകളാണു പൂര്‍ത്തീകരിച്ച് കൈമാറുന്നത്. ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകള്‍ നേരത്തെ കൈമാറിയിരുന്നു. ലൈഫ് പദ്ധതിയില്‍ ഇതുവരെ ആകെ 2,95,006 വീടുകള്‍ പൂര്‍ത്തീകരിച്ച് താമസം ആരംഭിച്ചിട്ടുണ്ട്. 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പാര്‍ശ്വ വത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സഫലമായ പതിനായിരങ്ങളുടെ സന്തോഷമാണ് സര്‍ക്കാരിന് മുന്നോട്ടുപോകാനുള്ള കരുത്തെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വി ശശി എംഎല്‍എ, നവകേരള കര്‍മ്മ പദ്ധതി2 കോ കോര്‍ഡിനേറ്റര്‍ ടിഎന്‍ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാര്‍, കളക്ടര്‍ നവജ്യോത് ഖോസ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി ആര്‍, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിതാ അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അന്‍സാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫോഴ്‌സണ്‍, പഞ്ചായത്ത് അംഗം റീത്ത നിക്‌സണ്‍ എന്നിവര്‍ പങ്കെടുക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതവും ലൈഫ് മിഷന്‍ സിഇഒ പി ബി നൂഹ് നന്ദിയും രേഖപ്പെടുത്തും. ഇതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടെ താക്കോല്‍ ദാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തും.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ