'കോണ്‍ഗ്രസുകാര്‍ എ വി ഗോപിനാഥിന്റെ മാര്‍ഗം സ്വീകരിക്കണം; കൂടുതല്‍ സഹകരിക്കാന്‍ തയ്യാറായാല്‍ അതും നല്ലത്'; പ്രശംസയുമായി മുഖ്യമന്ത്രി

മുന്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
എ വി ഗോപിനാഥ്, പിണറായി വിജയന്‍
എ വി ഗോപിനാഥ്, പിണറായി വിജയന്‍


പാലക്കാട്: മുന്‍ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എ വി ഗോപിനാഥ് വികസനത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി. അതുപോലെ നാടിന്റെ മുന്നേറ്റത്തിനായി കോണ്‍ഗ്രസുകാര്‍ ഗോപിനാഥിന്റെ മാര്‍ഗം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌കെടിയു സംസ്ഥാന സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. 

നാടിന്റെ വികസനം യുഡിഎഫ് മുടക്കുന്നുവെന്നും സര്‍ക്കാരിന്റെ യശസ് തകര്‍ക്കാന്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തില്‍ നിലവിലുള്ള ട്രെയിനുകള്‍ വലിയ വേഗതയുള്ളതല്ല, ദശാബ്ദങ്ങളെടുത്താലും അവയെ വേഗത്തിലാക്കാന്‍ കഴിയില്ല. അതിനാല്‍ സെമി ഹൈസ്പീഡ് റെയില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനകാര്യത്തില്‍ തന്റെ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് എ വി ഗോപിനാഥ് പറഞ്ഞിരുന്നു. ഒളപ്പമണ്ണ സാംസ്‌കാരിക മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ഗോപിനാഥിന്റെ പ്രശംസ. ഇതിനുപിന്നാലെ, വികസനകാര്യത്തില്‍ എ വി ഗോപിനാഥിനെപ്പോലുള്ളവര്‍ സഹകരിക്കുന്നത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. ഇനിയും കൂടുതല്‍ സഹകരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അതും നല്ലതാണെന്ന് ഗോപിനാഥ് അടക്കമുള്ളവരെ സിപിഎമ്മിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പുതിയ ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എ വി ഗോപിനാഥ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചത്. പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കണമെന്ന് ഗോപിനാഥ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിസിസി പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തായിരുന്നു നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ചത്. എന്നാല്‍ എ വി തങ്കപ്പനെയാണ് ഡിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com