പിണറായി വിജയന്‍ സംസാരിക്കുന്നു
പിണറായി വിജയന്‍ സംസാരിക്കുന്നു

സര്‍ക്കാരിന് കൈവിറയല്‍ ഇല്ല, എന്നും അതിജീവിതയ്‌ക്കൊപ്പം; കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലന്ന് പിണറായി

വോട്ടെടുപ്പ് അടുക്കുമ്പോള്‍ ഇതിനെക്കാള്‍ നില തെറ്റിയ  അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോയെന്നുവരാമെന്നും മുഖ്യമന്ത്രി
Published on

കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സർക്കാരിന്റേതെന്ന് പിണറായി വിജയൻ പറ‍ഞ്ഞു.

എത്ര ഉന്നതനായാലും കേസിനു മുന്നിൽ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. ഒരു കൈവിറയലും പൊലീസിനുണ്ടായില്ല. പൊലീസിന്റെ കൈകൾക്കു തടസ്സമില്ല. ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാടും വ്യക്തമായി. യുഡിഎഫ് ആയിരുന്നുവെങ്കിൽ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യുഡിഎഫ് പ്രചാരണം. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ കേസില്‍ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് പിണറായി പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാണം മൂര്‍ച്ഛിച്ച് വരുമ്പോഴുണ്ടാവുന്ന അങ്കലാപ്പ് ആണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. ഇനിയങ്ങോട്ട് പലതരത്തിലും നെറികെട്ട രീതിയിലുള്ള പ്രചാരണം ഉണ്ടാകും. എന്നാല്‍ അതൊന്നും ഇവിടെ ഏശില്ലെന്ന് ഉറപ്പായിട്ടുണ്ട. കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ടൊന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ എന്തെങ്കിലും കെട്ടുകഥകള്‍ ഉണ്ടായേക്കും. വോട്ടെടുപ്പ് അടുക്കുമ്പോള്‍ ഇതിനെക്കാള്‍ നില തെറ്റിയ  അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോയെന്നുവരാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ ചിലയിടങ്ങളില്‍ നേരത്തെയുള്ള രീതികള്‍ തലപൊക്കുന്നത് കാണുന്നുണ്ട്. ഇവിടെ പഴയരീതിയിലുള്ള വോട്ട് കച്ചവടത്തിന്റെ സ്വാദ് അറിഞ്ഞ ഒരുപാട് ബിജെപി നേതാക്കളുണ്ട്. അവരതിന് പലന്യായങ്ങളും തങ്ങളുടെ അണികളോട് ആതാത് കാലത്ത് പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷമായി ചിന്തിക്കുന്ന ഏതൊരു കൂട്ടരും മാറ്റിനിര്‍ത്തേണ്ട ഈ വിഭാഗത്തെ നാല് വോട്ടിന് വേണ്ടി യുഡിഎഫ്കൂടെ കൂട്ടിയത് നാം കണ്ടതാണ്. അതിന്റെതായ ചില രംഗപ്രവേശങ്ങള്‍ ഈ ഉപതെരഞ്ഞെടുപ്പിലും കാണാന്‍ കഴിയുന്നത് ഗൗരവമായി കണക്കാക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം എങ്ങനെ മുന്നോട്ടുപോകണം എന്നതിന് സന്ദേശം നല്‍കണമെന്ന വിധിയുണ്ടാകേണ്ട തെരഞ്ഞടുപ്പാണ്. 16ന് ശേഷമുള്ള കാലയളവില്‍ ചില പ്രത്യേകതകളുണ്ട്. അതിന് മുന്‍പ് യുഡിഎഫും സര്‍ക്കാരും നമ്മുടെ നാടിനെ എല്ലാ മേഖലയിലും പുറകോട്ട് അടിപ്പിച്ചു. എന്നാല്‍ എല്‍ഡിഎഫ് ജനങ്ങളോട് പറഞ്ഞു നാടിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. അന്ന് എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ സജ്ജമായതെന്നും പിണറായി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com