കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം നാളെ നടക്കും. അന്തിമഘട്ടത്തോട് അടുത്തതോടെ, മുന്നണികളെല്ലാം പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. മുന്നണികളുടെ മുതിര്‍ന്ന നേതാക്കളെല്ലാം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്.
ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സജീവമായി മണ്ഡലത്തില്‍ പ്രചാരണത്തിനുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.
വികസനത്തിൽ തുടങ്ങിയ ഇടത് പ്രചാരണം സ്ഥാനാർത്ഥിക്കെതിരായ വീഡിയോ വിവാദത്തിലാണ് ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ജോ ജോസഫിനും കുടുംബത്തിനുമെതിരായ പ്രചാരണം എന്ന നിലക്ക് വൈകാരികമായെടുത്ത് തന്നെയാണ് വിഷയത്തിൽ എൽഡിഎഫ് ശ്രദ്ധയൂന്നുന്നത്. വീഡിയോ വിവാദത്തിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്.
പി ടി തോമസിന്റെ വികസനസ്വപ്നങ്ങൾ പൂർത്തികരിക്കാൻ ഭാര്യ ഉമാ തോമസിനെ വിജയിപ്പിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. മുൻകാലങ്ങളിലെല്ലാം യുഡിഎഫിനൊപ്പം നിന്നിട്ടുള്ള തൃക്കാക്കര കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. നടിയെ ആക്രമിച്ച കേസ് അടക്കം യുഡിഎഫ് പ്രചാരണായുധമാക്കുന്നു.
ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് വോട്ടുതേടി കേന്ദ്രമന്ത്രി വി മുരളീധരന്‍ ശനിയാഴ്ച വീണ്ടുമെത്തും. സുരേഷ് ഗോപി എംപി അടക്കമുള്ളവരും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. ഇതിനു പുറമേ പി സി ജോർജ് കൂടി തൃക്കാക്കരയിലേക്ക് പ്രചാരണത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ