

കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി. വിവാഹത്തിലെ കക്ഷികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്ത ആളാണെങ്കില്‍ പോക്‌സോ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. തിരുവല്ല സ്വദേശിയായ മുസ്ലിം യുവാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു എന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്. ഈ പെണ്‍കുട്ടി ഗര്‍ഭിണിയായി. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ഇതരസംസ്ഥാന സ്വദേശിനിയാണ് പതിനാറുകാരിയായ പെണ്‍കുട്ടി.
കേസില്‍ പോക്‌സോ ചുമത്തി യുവാവിനെ ജയിലിലടച്ചിരുന്നു. കേസിലെ ജാമ്യഹര്‍ജിയിലാണ്, തനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും, മുസ്ലിം വ്യക്തി നിയമപ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നതായും ഇയാള്‍ വാദിച്ചത്. വ്യക്തി നിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും 31 കാരനായ യുവാവ് വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളി.
മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുസ്ലീമായ ഒരാൾ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് അവളുമായി ശാരീരിക ബന്ധം പുലർത്താനുള്ള അനുമതിയായി കാണാൻ കഴിയില്ല.
മുസ്ലീം വ്യക്തി നിയമത്തിനും മുകളിലാണ് പോക്സോ നിയമം. വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നത്. ഒരു കുഞ്ഞിന് നേർക്കുള്ള അനാവശ്യമായ സ്പർശനം പോലും പോക്സോ വകുപ്പിന്റെ പരിധിയിൽ വരുമെന്നിരിക്കെ, വിവാഹം എന്ന ന്യായവാദം ഉന്നയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
