കോഴിക്കോട്: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ വ്യാപാരി മുഹമ്മദ് അഷറഫ് തിരിച്ച് വീട്ടിലെത്തി. ഇന്നലെ രാത്രിയാണ് അഷറഫ് വീട്ടിലെത്തിയത്. അഷറഫിനെ വിട്ടയച്ചെന്ന് പൊലീസിന് രാവിലെ വിവരം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്റഫ് പറഞ്ഞത്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കൊല്ലത്തുനിന്നു ബസിലാണ് അഷ്റഫ് കോഴിക്കോട്ടെത്തിയത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതുകൊണ്ട് ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു.
ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് അഷറഫിനെ തട്ടിക്കൊണ്ടുപോയത്. മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ വെഴുക്കൂർ എൽപി സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് ഇയാളെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹർ, മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാൻ എന്നിവരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിൻറെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates