ലഹരി ഉപയോഗം തടയാന്‍ കര്‍മപദ്ധതി; ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം; മുഖ്യമന്ത്രി അധ്യക്ഷനായി സമിതി

ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ മാത്രമല്ല ആ കുടുംബങ്ങളെയും സമൂഹത്തെയാകെയും വ്യാപകമായി ബാധിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

തിരുവനന്തപുരം:  നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ മാത്രമല്ല ആ കുടുംബങ്ങളെയും സമൂഹത്തെയാകെയും വ്യാപകമായി ബാധിക്കും. മാത്രമല്ല അതിനെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ സമാധാനം തകര്‍ന്നു. ഇത് പ്രധാനമായും യുവജനങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. ഇത് ഇവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു. ഇപ്പോള്‍ കൂടുതല്‍ മാരകമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

ലഹരി ഉപയോഗത്തിനെതിരെ സര്‍ക്കാര്‍ തലത്തില്‍ ശക്തമായി നടപടി സ്വീകരിക്കുന്നുണ്ട്. അതിന് ഫലവുമുണ്ട്. മയക്കുമരുന്ന് കടത്ത് കണ്ടെത്താന്‍ കഴിയുന്നുണ്ട്. വിതരണശൃംഖലകളെ തകര്‍ക്കാനും കഴിയുന്നുണ്ട്. അതുകൊണ്ടുമാത്രം പൂര്‍ണമായി ലക്ഷ്യം നേടാന്‍ കഴിയില്ല. നാടിന്റെ ഭാവി വളര്‍ന്നുവരുന്ന തലമുറയുടെ കൈകളിലാണ്. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് സാധ്യമാകണം. അതിനാവശ്യമായ ഒരു ബഹുമുഖ കര്‍മ്മപദ്ധതി  ഒക്ടോബര്‍ രണ്ട് ഗാന്ധി ദിനത്തില്‍ ആരംഭിക്കും. യുവാക്കള്‍ അതിന്റെ മുന്നണിയില്‍ പങ്കുചേരണമെന്നും പിണറായി പറഞ്ഞു.

സംസ്ഥാനതലത്തില്‍, ജില്ലാ തലത്തില്‍, തദ്ദേശ സ്വയംഭരണതലത്തില്‍, വിദ്യാലയതലങ്ങളില്‍ ഇവിടങ്ങളിലെല്ലാം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സമിതി പ്രവര്‍ത്തിക്കും. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപികരിച്ചിട്ടുണ്ട്. 

ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍,  മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മതസാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ  സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഈ ക്യാമ്പയിനില്‍ കണിചേര്‍ക്കും. സിനിമ, സീരിയല്‍, സ്‌പോര്‍ട്‌സ് മേഖലയിലെ പ്രമുഖരും ക്യാമ്പെയ്‌നു പിന്തുണ നല്‍കും. നവംബര്‍ ഒന്നിനു സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. ബസ് സ്റ്റാന്റ്, റെയില്‍വേസ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബുകള്‍,  എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും.

ലഹരിക്കെതിരായ  ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി  വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും അതോടനുബന്ധിച്ചു സംഘടിപ്പിക്കും. ബസ് സ്റ്റാന്റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ നടത്തും.

വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍  റോള്‍പ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്., സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ജെ.ആര്‍.സി., വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ  ക്യാമ്പയിനില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തും. 

ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, സാമൂഹ്യാഘാതങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ.

വ്യാപാര സ്ഥാപനങ്ങളില്‍് ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ്/ എക്‌സൈസ്  ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം. എല്ലാ എക്‌സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍് രഹസ്യമായി സൂക്ഷിക്കും. സംസ്ഥാനമൊട്ടാകെ പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്‌പെഷ്യല്‍  ഡ്രൈവ് നടത്തും. 

ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022ല്‍ സെപ്തംബര്‍ 15 വരെയുള്ള കണക്കുപ്രകാരം 16,986 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com