തേങ്ങയിടാൻ ആളെക്കിട്ടുന്നില്ലേ, വിഷമിക്കേണ്ട!; ഒരു കോളിനിപ്പുറം ആളു റെഡി

700 ഓളം തെങ്ങു കയറ്റക്കാരുടെ സേവനം ലഭ്യമാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഇനി തേങ്ങയിടാൻ ആളെ കിട്ടിയില്ലെന്ന് ഓർത്ത് വിഷമിക്കേണ്ട. നാളികേര വികസന ബോർഡ് രൂപീകരിക്കുന്ന 'തെങ്ങിന്റെ ചെങ്ങാതിമാർ' എന്ന കോൾ സെന്ററിലൂടെ തെങ്ങ് സംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരമാകും. 700 ഓളം തെങ്ങു കയറ്റക്കാരുടെ സേവനമാണ് ലഭ്യമാക്കുക. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. 

സംസ്ഥാനത്ത് ഇതുവരെ 1552 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോൾ സെന്റർ പ്രവർത്തനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിമാരെയും കേര കർഷകരെയും കർഷക കൂട്ടായ്മകളെയും സംരംഭകരെയും കൃഷി ഉദ്യോഗസ്ഥരെയും കേര മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളെയും കോർത്തിണക്കി പ്രവർത്തനം സുഗമമാക്കും. 

തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നുതളിക്കല്‍, വിത്തുതേങ്ങകള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്‌ക്കെല്ലാം തെങ്ങിന്റെ ചങ്ങാതിമാരുടെ സഹായം ലഭ്യമാകും. ഗ്രാമ-ബ്ലോക്ക്-ജില്ലാതലങ്ങളിലാകും ഇവര്‍ പ്രവര്‍ത്തിക്കുക. സഹായം എളുപ്പത്തില്‍ ലഭിക്കുമ്പോള്‍ കൂടുതല്‍പേര്‍ കൃഷിയിലേക്ക് മടങ്ങിവരാന്‍ സാധ്യതയുണ്ടെന്നും ബോര്‍ഡ് വിലയിരുത്തുന്നു. 

പുതുതലമുറയില്‍പെട്ടവര്‍ തെങ്ങുകയറ്റം തൊഴിലായി സ്വീകരിക്കാത്തതാണ് മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനും യന്ത്രസഹായത്തോടെയുള്ള തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി നാളികേര വികസന ബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി ആവിഷ്‌കരിച്ച് പരിശീലനം നല്‍കി.

കേരളത്തില്‍ 1646 ബാച്ചുകളിലായി 32,926 പേരാണ് പരിശീലനം നേടിയത്. അഖിലേന്ത്യാതലത്തില്‍ 66,814 പേര്‍ പരിശീലനം നേടിയിരുന്നു. നാളികേര ഉത്പാദക കൂട്ടായ്മകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയായിരുന്നു പരിശീലനങ്ങള്‍. പരിശീലനം നേടിയവര്‍ക്ക് സൗജന്യമായി യന്ത്രങ്ങളും വിതരണം ചെയ്തു. എന്നാല്‍ പരിശീലനം നേടിയവരില്‍ പലരും ജോലി തുടരാന്‍ താത്പര്യം കാട്ടിയില്ല. ഇതിനു പരിഹാരം കാണാനാണ് കോള്‍ സെന്ററിനു രൂപം നല്‍കിയത്. തെങ്ങുകൃഷി കൂടുതലുള്ള ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ ഇടങ്ങളിലും ഉടന്‍ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com