ഷാറൂഖ് സെയ്ഫിയുടെ ശരീരത്തിലേറ്റ പൊള്ളൽ ഗുരുതരമല്ല; ചോദ്യം ചെയ്യൽ നീണ്ടേക്കും; മെഡിക്കൽ കോളജിൽ കനത്ത സുരക്ഷ
കോഴിക്കോട്: എലത്തൂരില്‍ ട്രെയിന് തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ശരീരത്തിലേറ്റ പൊള്ളൽ ഗുരുതരമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പൊള്ളൽ. ദേഹം മുഴുവൻ ഉരഞ്ഞ പാടുകളുണ്ട്. ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.
മുഖം ഉരഞ്ഞുണ്ടായ പരിക്കിനെ തുടർന്നാണ് കണ്ണിന് ചുറ്റും നീര് വച്ചത്. കാഴ്ചയ്ക്ക് പ്രശ്നങ്ങളില്ല. ചെറു വിരലിൽ നാല് ദിവസം മുൻപ് ഏറ്റ മുറിവുണ്ട്. ഇയാളെ ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും.
നേരത്തെ ഇയാൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. രക്ത പരിശോധനയില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഒടിവോ ചതവോ മറ്റു കാര്യമായ പ്രശ്‌നങ്ങളോ ഇല്ലെന്നും കണ്ടെത്തിയിരുന്നു. സിടി സ്‌കാന്‍ റിപ്പോര്‍ട്ടും നോര്‍മലായിരുന്നു. സൈക്യാട്രി പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കി. അതിനിടെയാണ് രക്ത പരിശോധനാ ഫലം ലഭിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി വിസമ്മതിച്ചാല്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത് ഇനിയും നീളും.
പൊലീസ് സെല്ലിലെ പ്രത്യേകം മുറിയിലാണ് ഷാറൂഖ് സെയ്ഫിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സെല്ലിന് പുറത്തു മാത്രം ഇരുപത് പൊലീസുകാരുണ്ട് കാവലിന്. മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും പൊലീസിന്റ നിരീക്ഷണത്തിലാണ്.
ട്രെയിന്‍ ആക്രമണത്തിന് പ്രതി എന്തിന് കേരളം തിരഞ്ഞെടുത്തു, പുറത്തു നിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയോ, റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരെ പ്രതി തള്ളിയിട്ടു കൊന്നതോ തുടങ്ങി ഒട്ടേറെ നിര്‍ണായക ഉത്തരങ്ങള്‍ ഷാരൂഖ് സെയ്ഫിയില്‍ നിന്ന് കിട്ടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു മറുപടി.
കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാലേ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയുള്ളു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിനൊപ്പം കസ്റ്റഡി അപേക്ഷ കൂടി നല്‍കാമെന്ന് പ്രതീക്ഷിച്ചിരുന്ന പൊലീസിന് പ്രതിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചടിയായി. കരളിന്റ പ്രവര്‍ത്തനം പൂര്‍ണ തോതിലെത്തിയാലേ കോടതി കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനിടയുള്ളു. അതുണ്ടായില്ലെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇനിയും കാത്തിരിക്കേണ്ടിവരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

