എഐ ക്യാമറ ജനങ്ങളെ കുത്തിപ്പിഴിയാൻ; പരിഷ്കാരം മാറ്റിവയ്ക്കണം; എതിർപ്പുമായി കോൺ​ഗ്രസ്

പരിഷ്കാരം നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയും ആശയക്കുഴപ്പവും ഉണ്ട്. ആയിരം കോടി രുപ പിരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍ / ഫയല്‍
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ / ഫയല്‍

കണ്ണൂർ: എഐ ക്യാമറ പിഴ സംവിധാനം ജനങ്ങളെ കുത്തിപ്പിഴിയാനെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരൻ. ട്രാഫിക് പരിഷ്കരണം മാറ്റിവയ്ക്കണമെന്നും നടപ്പാക്കും മുൻപ് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

പരിഷ്കാരം നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയും ആശയക്കുഴപ്പവും ഉണ്ട്. ആയിരം കോടി രുപ പിരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കാനുള്ള ​ഗൂഢലക്ഷ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.  ജനങ്ങളുടെ എതിർപ്പ് മൂലം സർക്കാരിന് ഇത് പിൻവലിക്കേണ്ടി വരും. അതിനെക്കാൾ നല്ലത് ബോധവത്കരണം നടത്തിയ ശേഷം ട്രാഫിക് പരിഷ്കരണം മതിയെന്നതാണ് കോൺ​ഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു. 

മനപൂർവം ജനങ്ങളുടെ പോക്കറ്റ് അടിക്കുക എന്നതിനപ്പുറം ഇതിന് മറ്റൊരു ലക്ഷ്യവും ഇല്ല. നികുതിഭാരം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. അതിനിടയിൽ ഇത്തരം നടപടികൾ പാടില്ല. ഒരു തരത്തിലും ട്രാഫിക് ലംഘനം പ്രോത്സാഹിപ്പിക്കുന്ന നടപടിയും പാർട്ടിക്കില്ലെന്നും സുധാകരൻ പറഞ്ഞു

അതേസമയം, സംസ്ഥാനത്ത് നാളെ മുതൽ നിയമം ലംഘിച്ചാൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ​ഗതാ​ഗത കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു. എഐ ക്യാമറകൾ വരുന്നതിൽ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ലൊരു  ​ഗതാ​ഗത സംസ്കാരം  വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കാറിന്റെ മുൻവശത്തിരുന്ന് ​സീറ്റ് ബെൽറ്റ് ഇല്ലാതെ ​ഗർഭിണികൾ യാത്ര നടത്തിയാലും പിഴ ഈടാക്കും. പിറകിൽ ഉള്ളവർക്കൊപ്പമായിരിക്കണം കൈക്കുഞ്ഞെന്നും ​ഗതാ​ഗത കമ്മീഷണർ പറ‍ഞ്ഞു.

സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകൽ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകൾ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകൾ ഒപ്പിയെടുക്കും.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com