തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പേരക്കുട്ടി മരിക്കുന്നത് നേരിട്ട് കണ്ടതിന്റെ ഞെട്ടലില്‍ മുത്തശ്ശി സരസ്വതി. വലിയൊരു പൊട്ടിത്തെറി കേട്ടാണ് ഓടിയെത്തിയത്. നോക്കുമ്പോള്‍ പേരക്കുട്ടി ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് സരസ്വതി പറയുന്നു.
പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചത്.പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടി. ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ട് എത്തിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മുത്തശ്ശി പറഞ്ഞു. അപകടസമയത്ത് മകളും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണ്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് കുട്ടിയുടെ പിതാവ് അശോക് കുമാര്‍ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിശദ പരിശോധന നടത്താന്‍ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നിരിക്കുന്നതെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. പൊട്ടിത്തെറിച്ച ഫോണില്‍ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ