കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം കൈമാറി. മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന്‍, എംബി രാജേഷ് എന്നിവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. പത്തുലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നത്.
അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സര്‍ക്കാര്‍ കുട്ടിയുടെ കുടുംബത്തോടൊപ്പമുണ്ട്. അതിഥി തൊഴിലാളികളില്‍ അടക്കം ലഹരി മരുന്നിന്റെ സ്വാധീനം വര്‍ധിച്ചു വരുന്നുണ്ട്. ഇതില്‍ ബന്ധപ്പെട്ട അധികൃതര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ, പ്രതി അസഫാക് ആലവുമായി പൊലീസ് ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി. കൊലപാതകത്തില്‍ പ്രതി അസഫാക് ആലം മാത്രമാണുള്ളതെന്ന് റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു. ആലുവ മാര്‍ക്കറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെടുത്തു.
പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഇതിനായി അന്വേഷണ സംഘം ബിഹാറിലേക്കും ഡല്‍ഹിയിലേക്കും പോകുമെന്നും എസ്പി വിവേക് കുമാർ പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ