കയ്യാമം ഇല്ലാതെ ട്രെയിനില്‍ കൊടി സുനിയുടെ 'സുഖയാത്ര'; നാണംകെട്ട ആഭ്യന്തരവകുപ്പെന്ന് കെകെ രമ; വീഡിയോ

'കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്.'
കൊടി സുനി ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം
കൊടി സുനി ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് ട്രെയിനില്‍ സുഖയാത്ര. വിയ്യൂരില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കയ്യാമം പോലും വെക്കാതെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കെകെ രമ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. കേസിലെ പ്രധാനപ്രതിയും മറ്റൊരു പ്രതിയുമായ എംസി അനുപിനെയുമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ ഇല്ലാതെയാണ് ഇവരുടെ യാത്ര.കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാന്‍ കയറൂരി വിടുകയാണ് ഭരണകൂടമെന്ന് കെകെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന നാണംകെട്ട ആഭ്യന്തരവകുപ്പാണെന്നും രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെകെ രമയുടെ കുറിപ്പ്

ടി.പി വധക്കേസിലെ പ്രതികള്‍ക്ക് ഇടതു സര്‍ക്കാര്‍ നല്‍കിവരുന്ന വി.ഐ.പി പരിഗണനകള്‍ എത്രയോ തവണ പുറത്തു വന്നതാണ്. ഇപ്പോഴിതാ ഈയൊരു വീഡിയോയും പുറത്തു വന്നിരിക്കുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണിത്. കയ്യാമം പോലുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങളുമൊരുക്കിയാണ് പോലിസ് ഈ കൊടും ക്രിമിനലിനെ കൊണ്ടു പോകുന്നത്. ഒപ്പം മറ്റൊരു പ്രതിയായ എം.സി അനൂപുമുണ്ട്. അനൂപിനെതിരെ കഴിഞ്ഞ ദിവസം കണ്ണവം പോലിസ് 489/23 നമ്പര്‍ പ്രകാരം ഒരു കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.ഇയാള്‍ പരോളില്‍ ഇറങ്ങിയതിനു ശേഷം ചെയ്ത കുറ്റകൃത്യത്തിനാണോ ഈ പുതിയ എഫ്.ഐ.ആര്‍?പരോളില്‍ ഇറങ്ങിയ പ്രതിക്കെതിരെ പുതിയ കേസില്‍ എഫ്.ഐ.ആര്‍ ഇട്ടിട്ടും ഇയാള്‍ എങ്ങനെയാണ് യഥേഷ്ടം ഇങ്ങനെ പുറത്തു സഞ്ചരിക്കുന്നത്?കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങള്‍ ചെയ്യാന്‍ കയറൂരി വിടുകയാണ് ഈ ഭരണകൂടം. ഇത്രയ്ക്ക് ക്രിമിനലുകളായ ഇവരെ ശിക്ഷയില്‍ ഇളവു നല്‍കി വിട്ടയക്കാന്‍ പോലും മുതിര്‍ന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. ഒപ്പം ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന നാണംകെട്ട ആഭ്യന്തര വകുപ്പും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com