ഓണം പ്രമാണിച്ച് പൂക്കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നിരത്തുകൾ. ഏത് കടയിൽ നിന്ന് വാങ്ങും, പറ്റിക്കപ്പെടുമോ തുടങ്ങിയ ആശങ്കയാണ് ആളുകൾക്കൊക്കെ. വാങ്ങാനെത്തുന്നവരെ കബിളിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ പിടി വീഴുമെന്ന് മറക്കണ്ടെന്നാണ് ലീഗൽ മെട്രോളജി സ്ക്വാഡിന് പറയാനുള്ളത്. ഇന്നലെ മാത്രം കൊച്ചി നഗരത്തിലെ വിവിധ കടകളിൽ നിന്നായി 60,000 രൂപയാണ് പിഴ ഈടാക്കിയത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂക്കൾ വിറ്റവരും മുഴം കണക്കിൽ പൂ വിൽക്കുന്നവരുമൊക്കെ കുടുങ്ങി.
മുഴം അളവിൽ പൂ വിറ്റ ആറ് പൂക്കടക്കാരിൽ നിന്ന് 12,000രൂപ പിഴ ഈടാക്കി. മുഴം എന്നത് നോൺ സ്റ്റാൻഡേർഡ് അളവാണെന്നാണ് അധികൃതർ പറയുന്നത്. കൈത്തണ്ടയിൽ അളന്നാണ് മുഴം കണക്കാക്കുന്നത്. പലരുടെയും കൈത്തണ്ട പല വലുപ്പത്തിലായതിനാൽ ഇതിന് കൃത്യതയുണ്ടാകില്ല. മാല പോലെ കോർത്തുവച്ചിരിക്കുന്ന പൂക്കൾ മീറ്റർ സ്കെയിൽ ഉപയോഗിച്ച് അളന്ന് വേണം വിൽക്കാൻ. അല്ലാത്ത പൂക്കൾ കൃത്യമായി തൂക്കി ആണ് വിൽക്കേണ്ടത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച് പൂ വിറ്റതടക്കം 21 കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ