

തൃശൂർ: കരുവന്നൂർ ബാങ്കിൽ നടപടി ക്രമം പാലിക്കാതെ വായ്പ നൽകിയത് 52 പേർക്കെന്നു കണ്ടെത്തൽ. ഇവരിൽ നിന്നു മാത്രം ബാങ്കിനു 215 കോടി നഷ്ടമായെന്നും കണ്ടെത്തി. 52 പേരിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തത് അഞ്ച് പേരെ മാത്രം. ബിനാമി ഇടപാടുകൾ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരത്തെ തന്നെ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സർക്കാരിനു നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ പറയുന്ന ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വന്നത്. വായ്പകൾ നൽകിയതിലെ ക്രമക്കേടുകളാണ് 215 കോടിയെന്നു സഹകരണ വകുപ്പ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ടിലാണ് 52 പേരുടെ വിവരങ്ങൾ ഉള്ളത്. ഇതിൽ അഞ്ച് പേർ മാത്രമാണ് പ്രതി ചേർക്കപ്പെട്ടത്. ബാങ്ക് ജീവനക്കാരായ സുനിൽ കുമാർ, ബിജു കരീം, ബിജോയ്, ജിൽസ്, അനിൽ കുമാർ എന്നിവരാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ പ്രതികൾ. ബാക്കിയുള്ളവരെ സംബന്ധിച്ചു അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടില്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി വ്യക്തമാക്കിയിരുന്നു. ഇവരുടെ പേരുകളും ഇപ്പോൾ പുറത്തു വന്ന പട്ടികയിലുണ്ട്.
ചുരുങ്ങിയത് ഒരു കോടി രൂപ ഇവർക്കെല്ലാം വായ്പയായി ലഭിച്ചിട്ടുണ്ട്. ഈ 52 വായ്പകൾ മുഴുവനായും ക്രമക്കേടുകളിലൂടെയാണ് നേടിയെടുത്തതെന്നു സഹകരണ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ഒന്നിന്റേയും രേഖകൾ കൃത്യമായി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പല വായ്പകളും കരുവന്നൂർ ബാങ്കിന്റെ പരിധിക്കു പുറത്തുള്ളതാണ്. ഇതൊന്നും സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നിട്ടില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates